വാഷിംഗ്ടണ്‍/ദുബായ്/കറാച്ചി: ഇറാന്‍ പുതിയ സമാധാന നിര്‍ദ്ദേശം സമര്‍പ്പിച്ചതിനെ തുടര്‍ന്ന്, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സൈനിക ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയൊരു കരാറിലെത്താന്‍ ഇപ്പോള്‍ 'വളരെ നല്ല സാധ്യതയുണ്ടെന്ന്' അദ്ദേഹം അറിയിച്ചു.
'ഇറാനെതിരെ ഇ്ന്നു നടത്താനിരുന്ന വ്യോമാക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എസ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു കരാറിലെത്താന്‍ സാധിക്കാത്തപക്ഷം, ഏതുനിമിഷവും ഇറാന് മേല്‍ വന്‍തോതിലുള്ള പൂര്‍ണ്ണ സൈനിക ആക്രമണം നടത്താന്‍ സജ്ജരായിരിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്,' ട്രംപ് വ്യക്തമാക്കി.
ഫെബ്രുവരി അവസാനത്തോടെ അമേരിക്ക ആരംഭിച്ച യുദ്ധത്തിന്റെ തുടര്‍ച്ചയായി ഇത്തരമൊരു വ്യോമാക്രമണം നടത്താന്‍ നിശ്ചയിച്ചിരുന്ന വിവരം ഇതിന് മുന്‍പ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, സമുദ്രവ്യാപാരത്തിന് നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഒരു കരാറിലെത്താന്‍ ട്രംപിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നേരത്തെ പ്രത്യാശ പ്രകടിപ്പിച്ച ട്രംപ്, കരാര്‍ ലംഘിച്ചാല്‍ ഇറാന് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ആക്രമണം താല്‍ക്കാലികമായി മാറ്റിവെക്കണമെന്നും തന്നോട് അഭ്യര്‍ത്ഥിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന് ആണവായുധം നിര്‍മ്മിക്കുന്നത് തടയുന്ന ഒരു കരാറാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഇറാന്റെ സമാധാന നിര്‍ദ്ദേശങ്ങള്‍ പാകിസ്ഥാന്‍ വഴി അമേരിക്കന്‍ പക്ഷത്തെ അറിയിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം നടന്ന ഏക സമാധാന ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച പാകിസ്ഥാന്‍, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സന്ദേശങ്ങള്‍ കൈമാറുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, ചര്‍ച്ചകളില്‍ ഇരുപക്ഷവും നിലപാടുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് പുരോഗതിക്ക് തടസ്സമാകുന്നുണ്ടെന്നും സമയം വളരെ കുറവാണെന്നും പാകിസ്ഥാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയും കടുത്ത നിലപാടുമായി ഇറാന്‍ രംഗത്തെത്തി. അമേരിക്കയോ സഖ്യകക്ഷികളോ ഇനിയുമൊരു 'തന്ത്രപരമായ പിഴവോ തെറ്റായ കണക്കുകൂട്ടലോ' നടത്തരുതെന്നും, ഇറാനിയന്‍ സൈന്യം മുന്‍പത്തേക്കാള്‍ ശക്തവും സജ്ജവുമാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടുമൊരു ആക്രമണമുണ്ടായാല്‍ അതിവേഗത്തിലും ശക്തമായും തിരിച്ചടിക്കാന്‍ സൈന്യം 'ട്രിഗറില്‍ വിരലമര്‍ത്തി' കാത്തിരിക്കുകയാണെന്ന് ഇറാന്റെ ഖാത്തം അല്‍-അന്‍ബിയ ജോയിന്റ് മിലിട്ടറി കമാന്‍ഡ് മേധാവി അലി അബ്ദുള്ളാഹി വ്യക്തമാക്കി.
ഇറാന്‍ സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശം, ട്രംപ് കഴിഞ്ഞ ആഴ്ച 'അനാവശ്യം' എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പഴയ നിര്‍ദ്ദേശങ്ങളോട് സാമ്യമുള്ളതാണെന്നാണ് സൂചന. യുദ്ധം അവസാനിപ്പിക്കുക, ഇറാന്‍ നിലവില്‍ ഉപരോധിച്ചിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുക, സമുദ്രവ്യാപാര ഉപരോധങ്ങള്‍ നീക്കുക എന്നിവയ്ക്കാണ് ഇറാന്‍ മുന്‍ഗണന നല്‍കുന്നത്.
ഇറാന്‍ വിദേശ ബാങ്കുകളില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പതിനായിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപത്തില്‍ നാലിലൊന്ന് ഭാഗം വിട്ടുനല്‍കാന്‍ അമേരിക്ക സമ്മതിച്ചതായി മുതിര്‍ന്ന ഇറാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ മുഴുവന്‍ പണവും വേണമെന്നാണ് ഇറാന്റെ ആവശ്യം. അതോടൊപ്പം, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവപദ്ധതികളുമായി മുന്നോട്ട് പോകാന്‍ അമേരിക്ക അനുവാദം നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്റെ എണ്ണവ്യാപാരത്തിനുള്ള ഉപരോധങ്ങളില്‍ അമേരിക്ക ഇളവ് വരുത്തിയതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ 'തസ്‌നീം' റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, ഒരു യു.എസ് ഉദ്യോഗസ്ഥന്‍ ഇത് നിഷേധിച്ചു.
യു.എസ് - ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തെ തുടര്‍ന്ന് ആറാഴ്ച നീണ്ട യുദ്ധത്തിന് ശേഷം നിലവില്‍ പ്രദേശത്ത് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എങ്കിലും ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങള്‍ ഇറാഖില്‍ നിന്ന് സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി സൗദി അറിയിച്ചു. ഈ ഡ്രോണ്‍ ആക്രമണത്തെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
Related News