തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 101 പേരുടെ പിന്തുണയോടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്നുപേര്‍ മത്സരിച്ചത്. എല്‍ഡിഎഫിന് വേണ്ടി കുന്നംകുളം എംഎല്‍എ എ.സി മൊയ്തീനും ബിജെപിക്ക് വേണ്ടി ചാത്തന്നൂര്‍ എംഎല്‍എ ബി.ബി ഗോപകുമാറും മത്സരിച്ചിരുന്നു. എ.സി മൊയ്തീന് 35 വോട്ടും ബി.ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു.
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘടനാരംഗത്തെയും പാര്‍ലമെന്ററി രംഗത്തെയും അനുഭവ സമ്പത്താണ് തിരുവഞ്ചൂരിന്റെ കരുത്ത്. ആദ്യ തെരഞ്ഞെടുപ്പില്‍പരാജയപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായി എട്ടുതവണയാണ് തിരുവഞ്ചൂര്‍ എംഎല്‍എ ആയത്. 1967ല്‍ കെഎസ്യു പാനലില്‍ കോട്ടയം ബസേലിയസ് കോളേജ് ചെയര്‍മാനായി. കെഎസ്യു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവും വഹിച്ചു. 84ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി.
കോട്ടയത്ത് 1987ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ ടി.കെ രാമകൃഷ്ണനോടാണ് തോറ്റത്. പിന്നീട് 91 മുതല്‍ 2006 വരെ തുടര്‍ച്ചയായി എട്ട് ജയങ്ങള്‍. 1991 96 2001 2006 വര്‍ഷങ്ങളില്‍ അടൂരില്‍ നിന്നും എംഎല്‍എയായി. 2011 16 2021 26 വര്‍ഷങ്ങളില്‍ കോട്ടയത്തെ പ്രതിനിധീകരിച്ചും നിയമസഭാംഗമായി. 2004 മന്ത്രിയായി ജലവിഭവം, പാര്‍ലമെന്ററി കാര്യം, വനം, ആരോഗ്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ റവന്യൂ വനം വകുപ്പ് മന്ത്രിയായി. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ടി.പി പ്രതികളുടെ അറസ്റ്റും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ടെനി ജോപ്പന്റെ അറസ്റ്റും തിരുവഞ്ചൂരിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തി. അനുഭവസമ്പത്തിന്റെ കരുത്തിലാണ് തിരുവഞ്ചൂര്‍ സ്പീക്കര്‍ പദവിയിലെത്തുന്നത്. റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥ ലളിതാംബികയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
ഈ മാസം 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം. ജൂണ്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. നിലവില്‍ നിയമസഭാ സെക്രട്ടറിയേറ്റ് ഇറക്കിയ കലണ്ടറില്‍ ബജറ്റ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
Related News