ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യമന്ത്രി സിദ്ധരാമയ്യ പദവി ഒഴുയുമെന്ന കാര്യം മന്ത്രിമാരെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നേതൃമാറ്റത്തിനുള്ള സാധ്യതകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമായി. ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കാവേരി'യില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ തീരുമാനം മന്ത്രിസഭാംഗങ്ങളെ അറിയിച്ചത്. സിദ്ധരാമയ്യക്ക് പകരം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പുതിയ മുഖ്യമന്ത്രിയാകും.
അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടെ, ഇന്ന് രാവിലെ ഡി.കെ ശിവകുമാറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും സിദ്ധരാമയ്യയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. വസതിയിലെത്തിയ ശിവകുമാറിനെ സിദ്ധരാമയ്യ ഊഷ്മളമായി സ്വീകരിച്ചു. തുടര്‍ന്ന് സിദ്ധരാമയ്യയുടെ പാദങ്ങള്‍ തൊട്ട് വണങ്ങിയ ശിവകുമാര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആദരവ് പ്രകടിപ്പിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കര്‍ണാടക കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'അന്നും ഇന്നും എന്നും... ഐക്യമാണ് ഞങ്ങളുടെ കരുത്ത്! ജനസേവനമാണ് ഞങ്ങളുടെ ശാശ്വത പ്രതിബദ്ധത' എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നേതൃമാറ്റത്തിനിടയിലും പാര്‍ട്ടിയില്‍ യാതൊരുവിധ ഭിന്നതകളുമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ഇതിലൂടെ ശ്രമിക്കുന്നത്.
അതേസമയം, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രിയെ മാറ്റാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ബി.ജെ.പി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിന്നാക്ക വിഭാഗങ്ങളോടുള്ള സ്‌നേഹം വ്യാജമാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മെ ആരോപിച്ചു. ഒരു വശത്ത് ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും മറുവശത്ത് അതേ വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രിയെ പുറത്താക്കുകയുമാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. ഇത് പിന്നാക്ക ജനവിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചനയാണ്. സിദ്ധരാമയ്യയെ മാറ്റുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്നും ബൊമ്മെ കൂട്ടിച്ചേര്‍ത്തു.
Related News