കരുണയും ആർദ്രതയും കരുതലും നിർലോഭം തെളിനീരുറവയായി പരന്നൊഴുകുന്ന ഒരു കാരുണ്യ സ്ഥാപനം...
...പീസ് വാലി...
കോതമംഗലത്തിനടുത്തുള്ള പീസ് വാലി എന്ന സ്ഥാപനത്തോട് അല്പകാലത്തേക്ക് വിട പറയുകയാണ്...
അഭിവന്ദ്യനായ അബ്ദു നാസർ മഅദനി ഉസ്താദിനൊപ്പം അദ്ദേഹത്തിൻറെ ചികിത്സാർത്ഥം ഇവിടെയെത്തിയതാണ്...
അരക്ഷിത ബോധത്തിൽ നിന്നുള്ള സമാധാനം...
വേദനയിൽ നിന്നുള്ള സമാധാനം ...
ഏകാന്തതയിൽ നിന്നുള്ള സമാധാനം ...
ഒറ്റപ്പെടലിൽ നിന്നുള്ള സമാധാനം ...
രോഗത്തിൽ നിന്നുള്ള സമാധാനം ...
അവഗണനയിൽ നിന്നുള്ള സമാധാനം ...
അങ്ങനെ ഇനിയും എഴുതിത്തീരാൻ മതിയാകാത്ത കാരുണ്യത്തിന്റെ സ്വാന്തനമാണ് ഈ സ്ഥാപനം....
'ബോംബെ ഹാജി ' എന്ന നിസ്വാർത്ഥനായ ഒരു മനുഷ്യസ്നേഹിയുടെ ഹൃദയത്തിൽ നിന്നും പിറവിയെടുത്ത കാരുണ്യ സ്ഥാപനം...
മകൻ അബൂബക്കർ ഹാജിയിലൂടെ അതിങ്ങനെ വളർച്ചയുടെ പടവുകൾ താണ്ടി മുന്നോട്ടു ഗമിക്കുകയാണ്...
കോതമംഗലം നെല്ലിക്കുഴിയിലെ ഉൾപ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ ഈ സ്ഥാപനം തുടങ്ങാൻ തയ്യാറെടുക്കുമ്പോൾ പലരും പുരികം വളച്ച് സംശയത്തോടെ അദ്ദേഹത്തോട് ചോദിച്ചിരുന്നുവത്രേ...
ഇതിവിടെ വിജയിക്കുമോ? ...
ജീവിതവീഥികളിൽ പ്രതീക്ഷയുടെ ചിറകറ്റു പോയ കുറെ മനുഷ്യർക്ക്.....
സ്നേഹത്തിന്റെയും സ്വാന്തനത്തിന്റെയും കരുതലിന്റെയും സഹായത്തിന്റെയും നൂലിഴ കൊണ്ട് സ്നേഹ കൊട്ടാരം നിർമ്മിക്കാൻ നിശ്ചയദാർഢ്യത്തോടെ ആ മനുഷ്യൻ മുന്നിട്ടിറങ്ങി...
മൂല്യവത്തായ വഴികളിലേക്കും ലാളിത്യവും കരുണയും സ്വാന്തനവും നിറഞ്ഞ കാഴ്ചകളിലേക്കും മക്കളെ വഴി നടത്തിയ ആ പ്രിയപിതാവിൻറെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ തൻറെ സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുന്നിട്ടിറങ്ങി.....
ടാഗോറിൻ്റെ ഇംഗ്ലീഷ് രചനകളിലൊന്നിൽ പറഞ്ഞതുപോലെ...
(' നീ വിളിക്കുമ്പോൾ ഒപ്പം വരാൻ ആരുമില്ലെങ്കിൽ ഒറ്റക്കു നടക്കുക.. നിന്നോട് ആരും സംസാരിക്കാൻ കൂട്ടാക്കാതിരിക്കുകയും അവരുടെ വിളറിയ മുഖങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്താൽ നീ സ്വയം സംസാരിക്കുക... നിൻ്റെ വഴി പങ്കിടാൻ ആരും തയ്യാറാകാതിരിക്കുകയും ഒപ്പം നടന്നവർ ഉപേക്ഷിച്ചു പോവുകയും ചെയ്താൽ മുള്ളുനിറഞ്ഞ പാതയിലൂടെ ഒറ്റക്കു നടന്ന്
രക്തമൊഴുക്കുക.....
കൊടുങ്കാറ്റ് നിറഞ്ഞ രാത്രിയിൽ ആരും വെളിച്ചം തെളിക്കാതിരിക്കുകയും അവരുടെയെല്ലാം വാതിലുകൾ നിൻ്റെ നേർക്കു കൊട്ടിയടക്കുകയും ചെയ്താൽ ഇടിമിന്നലിൽ നിൻ്റെ ഹൃദയം തെളിക്കുകയും ഒറ്റക്കെരിയുകയും ചെയ്യുക......)
ടാഗോർ ഇങ്ങനെ കുറിച്ചിടുന്നുണ്ട്....
ആ മനുഷ്യസ്നേഹിയുടെ ഓർമ്മകളിൽ ,ഹൃദയത്തിൽ ഉപ്പയെന്ന നന്മയുടെ
തണൽ വൃക്ഷം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്....
കണ്ണുനീരായി...
പരോപകാരനന്മയുടെ പടർന്നു പന്തലിച്ച വൃക്ഷമായി.....
അത് ഓർമ്മകളെ
തൊട്ടുണർത്താറുണ്ട്....
ആ മരിക്കാത്ത ഓർമ്മകൾ തന്നെയാണ്
മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് അദ്ദേഹത്തിന്
കരുത്താകുന്നത് !!
അതെ.....
പിതാവിൻറെ നന്മകൾ പുത്രന്മാരിലൂടെ സ്വാന്തനമായി ഒരു പെരുമഴ പോലെ പെയ്തിറങ്ങുന്നുണ്ട് ഇവിടെ...
ഉപ്പയുടെ ഖബറകങ്ങളിലേക്ക് നന്മകളുടെ, പ്രതിഫലങ്ങളുടെ, ഒഴുക്കു നിലയ്ക്കാത്ത പുഴയായി അത് എത്തിച്ചേരുന്നുമുണ്ട്....
അബൂബക്കർ സാഹിബ്,...
പെരുമ്പാവൂർ ശംസു സാഹിബ് ...
പിന്നെ....
പേരറിയാത്ത സഹജീവികളോട് നന്മയും സ്വാന്തനവും കാരുണ്യവും ലാളനയായി വർഷിക്കാൻ അറിയുന്ന ഒരു കൂട്ടം നിഷ്കളങ്കരായ വ്യവസായ സുഹൃത്തുക്കൾ അവർ ഈ ഇടത്തെ അത്രമേൽ ധന്യമാക്കുന്നുണ്ട്...
പ്രിയരേ....
വാനലോകത്തു നിന്ന് പടച്ചോൻ തൻറെ മാലാഖമാരോട് നിങ്ങളെ നോക്കി പറയുന്നുണ്ടാവും....!
മനുഷ്യസൃഷ്ടിപ്പിന്റെ സമയത്ത് ഭൂമിയിൽ അക്രമവും കുഴപ്പവും ഉണ്ടാക്കുന്ന മനുഷ്യരെ സൃഷ്ടിക്കുന്നത് എന്തിനാണ് എന്ന നിങ്ങളുടെ ചോദ്യത്തിൻ്റെ ഉത്തരം ഇതാ....!!!!
എൻറെ അടിമകളെ നോക്കൂ...?
കാരുണ്യവാന്റെ പ്രതിഫലങ്ങൾ വാരിക്കൂട്ടാൻ മത്സരിക്കുന്ന ആ മനുഷ്യസ്നേഹികളെ കണ്ടുവോ എന്ന്....!!!
നിഷ്കളങ്കരായ കുറേ ചെറു സംരംഭകർ പലരും മറന്നുപോകുന്ന സമൂഹത്തോടുള്ള ബാധ്യതയും ഉത്തരവാദിത്വ നിർവഹണവും കുളിരു കോരുന്ന നവ്യാനുഭാവങ്ങളായി ഇവിടെ നിർവഹിക്കുകയാണ്... !!!!
പ്രിയരേ..
ആകാശത്തോളം ഉയരത്തിൽ നിങ്ങൾ ചെയ്യുന്ന ഹിമാലയൻ നന്മകൾക്ക് സ്നേഹഹൃദയംഗമമായ നന്ദി....
ഇമകളിൽ നനവ് പടർത്തുന്ന കാഴ്ചകളാണ് ഇവിടെയെങ്ങും..
എങ്കിലും ചുറ്റും ഉയർന്നു നിൽക്കുന്ന പാറക്കെട്ടുകൾ ചില സന്ദേശങ്ങൾ നൽകുന്നുണ്ട്...
അരിഞ്ഞെടുത്ത പാറക്കെട്ടുകൾക്കിടയിലൂടെ ഉഷ്ണകാലത്ത് പ്രവഹിക്കുന്ന നീരുറവകൾ മനുഷ്യഹൃദയത്തിന്റെ ദുർബലതയെ പറ്റിയുള്ള
വിശുദ്ധ ഖുർആൻറെ ചിന്തനീയമായ ഈ വാക്കുകൾ ഓർമ്മപ്പെടുത്തുന്നുണ്ട്....
"ചില മനുഷ്യരുടെ ഹൃദയങ്ങൾ കരിമ്പാറ കൂട്ടങ്ങളെ പോലെയാണ് അല്ല അതിനേക്കാൾ കഠിനമാണ്....
കരിമ്പാറക്കൂട്ടങ്ങളിൽ നിന്ന് ഉറവയെങ്കിലും ഉത്ഭവിക്കുമല്ലോ?"....
മുഴുവൻ സൗകര്യങ്ങളുണ്ടായിട്ടും നിരാലംബരായി കഴിയുന്ന ഇവിടെയുള്ള ചില അന്തേവാസികളെ കാണുമ്പോൾ ആ ഖുർആൻ വചനം ചിന്തനീയമാകുന്നുണ്ട്.....
പ്രിയരേ നിങ്ങൾക്ക് നന്ദി...
സങ്കട കടലിൽ ജീവിച്ച കുറേയേറെ മനുഷ്യർക്ക് വഴികൾ തീരുന്നില്ലെന്ന് പഠിപ്പിക്കുന്നതിന്....
ഇരുളിനപ്പുറത്തുള്ള വെളിച്ചപ്പൊട്ടുകളിലേക്ക് അവരെ വഴി നടത്തുന്നതിന് ......
താഴെ വീണു മണ്ണു പറ്റാതെ അവരുടെ
ജീവിതചുവടുകൾക്ക് കരുത്തേകുന്നതിന്......
തീ പമ്പരം കണക്കെ കറങ്ങിയ കാലത്തെ ഒരു
ഇളം ചിരി കൊണ്ട്
അകം തണുപ്പിച്ചതിന്....
ഇടറി വീഴാതിരിക്കാൻ ....
തോറ്റു തീരാതിരിക്കാൻ .....
സഹായിച്ചതിന്..!!!!
ഈ പ്രവിശാലമായ സ്ഥാപനത്തെ ഉൾക്കാഴ്ചയോടെ വഴി നടത്തുന്നതിന് നേതൃത്വം നൽകുന്ന ജനറൽ മാനേജർ നന്മ നിറഞ്ഞ മുഖവുമായി സമീപിക്കുന്ന സലിം സാഹിബിന്...
ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നിസാർ സാഹിബ്, രാത്രി ചുമതല നിർവഹിക്കുന്ന ബഷീർ സാഹിബ്,
വിവിധ സെക്ഷനിലെ മാനേജർമാർ, തെറാപ്പിസ്റ്റുകൾ, ക്ലറിക്കൽ സ്റ്റാഫുകൾ,ക്ലീനിങ് സ്റ്റാഫുകൾ,
അങ്ങനെ ....
മുഖം ചുളിയാതെ നന്മകൾക്ക് പിൻബലമേകിയ ഇവിടെ ജോലി ചെയ്യുന്ന മുഴുവൻ നല്ല മനുഷ്യർക്കും...
അകം നിറഞ്ഞ നന്ദി....
വിഷാദത്തിൻ്റെ ഉണങ്ങിയ ചില്ലയിൽ നിന്ന് രക്ഷപ്പെട്ട് പുതിയ ജീവിതം തുടങ്ങാൻ പ്രേരിപ്പിച്ചതിന് ഇവിടെയുള്ള ആ പാവം മനുഷ്യർ നിങ്ങൾക്ക് വേണ്ടി പാടുന്നുണ്ടാവും....
🎵" ഇരുളിൽ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലി തന്നു.....🎵🎵
എൻ്റെ ചിറകിനാകാശവും നീ തന്നു ,....
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു 🎵🎵.....
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു 🎵🎵.....
സ്വാന്തനമായി പരന്നൊഴുകുന്ന നിങ്ങളുടെ നന്മകൾക്ക് പടച്ചോൻ ഉയർന്ന പ്രതിഫലം നൽകട്ടെ....
പടച്ച തമ്പുരാൻ നിങ്ങളെ കരുണയോടെ സ്വീകരിക്കട്ടെ.....
പ്രാർത്ഥന .....
✍️- മുഹമ്മദ് റജീബ്
(മഅദനിയുടെ സഹായി)
Related News