മനില: ഫിലിപ്പീന്‍സ് പൗരന്മാരെ കുരങ്ങുകളായി ചിത്രീകരിച്ച് ഔദ്യോഗിക ചൈനീസ് മാധ്യമമായ 'ചൈന ഡെയ്ലി' പുറത്തുവിട്ട വീഡിയോയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫിലിപ്പീന്‍സ് രംഗത്ത്. വംശീയാധിക്ഷേപവും അങ്ങേയറ്റം അപലപനീയവും വേദനാജനകവുമായ ഈ നടപക്കതിരെ ബെയ്ജിംഗിന് ഔദ്യോഗികമായി നയതന്ത്ര പ്രതിഷേധം അറിയിച്ചതായി ഫിലിപ്പീന്‍സ് വിദേശ മന്ത്രാലയം വ്യക്തമാക്കി.
'അപലപനീയമായ പ്രചാരണം' എന്ന് വിശേഷിപ്പിച്ച ഈ വീഡിയോ ഉടന്‍ നീക്കം ചെയ്യണമെന്ന് മനില ആവശ്യപ്പെട്ടു. നിയമപരവും രാഷ്ട്രീയവുമായ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങളുടെ പൊതു ചര്‍ച്ചകളില്‍ യാതൊരുവിധ സ്ഥാനവുമില്ലാത്ത ഇത്തരം ദൃശ്യാവിഷ്‌കാരങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു
ചൈന ഡെയ്ലിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) നിര്‍മ്മിത വീഡിയോയില്‍, ഫിലിപ്പീനിയന്‍ വേഷം ധരിച്ച ഒരു കുരങ്ങിനെ യു.എസിന്റെയും ജപ്പാന്റെയും കൈകള്‍ നിയന്ത്രിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. 'വിഡ്ഢി' എന്ന് വിളിക്കപ്പെട്ടതിനുശേഷം, കുരങ്ങ് 'തെക്കന്‍ ചൈനാ കടല്‍ ആര്‍ബിട്രേഷന്‍ അവാര്‍ഡ്' എന്നെഴുതിയ വരികളുടെ കടലാസ് എടുക്കുകയും, തുടര്‍ന്ന് അതിനെ കടലിലേക്ക് വലിച്ചെറിഞ്ഞ് കപ്പലിന്റെ വാട്ടര്‍ കാനന്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.
ചൈനയുടെ പ്രതികരണം:
ഈ വീഡിയോ ഔദ്യോഗികമായി ചൈനയെ പ്രതിനിധീകരിക്കുന്നതല്ലെന്നും ഇതില്‍ അഭിപ്രായമൊന്നുമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ വിപുലമായ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സുപ്രധാന ആര്‍ബിട്രേഷന്‍ വിധി വന്നിട്ട് 10 വര്‍ഷം തികയുന്നത് ഫിലിപ്പീന്‍സ് ആഘോഷിക്കുന്ന ജൂലൈ 10നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വിധി ചൈന അംഗീകരിക്കുന്നില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി അവരെ വിശ്വസിക്കാന്‍ കൊള്ളാത്ത അയല്‍വാസിയാണെന്ന് വീണ്ടും വ്യക്തമാക്കുന്നതാണെന്ന് ഫിലിപ്പീന്‍സ് പ്രതിരോധ സെക്രട്ടറി ഗില്‍ബെര്‍ട്ടോ ടിയോഡോര്‍ പ്രസ്താവനയില്‍ പറഞ്ഞു. ന്യായമോ തെളിവോ നിയമമോ ഉപയോഗിച്ച് തങ്ങളുടെ അസംബന്ധമായ അവകാശവാദങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ വംശീയതയിലേക്കും ഭീഷണികളിലേക്കും തിരിയുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
തെക്കന്‍ ചൈനാ കടലിലെ തര്‍ക്കങ്ങളും കടലില്‍ ചൈനീസ് കപ്പലുകളുടെ തുടര്‍ച്ചയായ ആക്രമണോത്സുക നീക്കങ്ങളും കാരണം ഫിലിപ്പീന്‍സും ചൈനയും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവാദം. 2016ലെ ആര്‍ബിട്രേഷന്‍ വിധി നിയമപരമായ പ്രക്രിയയുടെ മുഖംമൂടി അണിഞ്ഞ ഒരു 'രാഷ്ട്രീയ പ്രഹസനം' മാത്രമാണെന്നും ആ വിധിക്ക് യാതൊരു നിയമസാധുതയുമില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് ജിയാങ് ബിന്‍ ആവര്‍ത്തിച്ചു.
Related News