മലപ്പുറം: വഖഫ് ബോര്‍ഡ് കേസില്‍ സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പമെന്ന് ആരോപിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പ്രതിപക്ഷ നേതാവ് നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോര്‍ഡില്‍ രണ്ട് ഇതര മതസ്ഥരെ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിട്ടില്ലെന്നും, കേസില്‍ ഉചിതമായ നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ നാല് വ്യത്യസ്ത ഹര്‍ജികളാണുള്ളത്. ഷിയാ, ബോറ സമുദായങ്ങളുടെ പ്രാതിനിധ്യം, ബോര്‍ഡിന്റെ സാങ്കേതികവും നിയമപരവുമായ രൂപീകരണം, ഷോണ്‍ ജോര്‍ജ് നല്‍കിയ അമുസ്ലിം പ്രാതിനിധ്യം സംബന്ധമായ കേസ് എന്നിവയാണ് കോടതി ഒന്നിച്ച് പരിഗണിക്കുന്നത്.
ബോര്‍ഡിന്റെ രൂപീകരണത്തില്‍ നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെങ്കില്‍ അത് പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അല്ലാതെ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടില്ലെന്ന് പി.എം.എ സലാം വിശദീകരിച്ചു. തമിഴ്‌നാട് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകള്‍ കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ നടപടികള്‍.
പാര്‍ലമെന്റില്‍ വഖഫ് ബില്‍ ചര്‍ച്ച വന്നതുമുതല്‍ ലീഗ് ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. ദേവസ്വം ബോര്‍ഡിലോ ക്രിസ്ത്യന്‍ പള്ളികളുടെ ഭരണസമിതികളിലോ മറ്റു മതവിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയാത്തതുപോലെ, വഖഫ് ബോര്‍ഡിലും മുസ്ലിംകളല്ലാത്തവര്‍ വരുന്നത് ശരിയല്ലെന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News