ന്യൂഡല്‍ഹി: മധ്യേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്കും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കും ഇന്ത്യയുടെ നിര്‍ദ്ദേശം. 'തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ യാത്രകളില്‍ ഇന്ത്യന്‍ നാവികരെ നിയമിക്കാന്‍ പാടില്ല,' എന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള കപ്പലുകളില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തിലധികം നാവികരുള്ള, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നാവികദാതാവാണ് ഇന്ത്യ. കടലിടുക്കിലും പരിസര പ്രദേശങ്ങളിലുമായി കപ്പലുകള്‍ക്ക് നേരെ ഉണ്ടായ നിരവധി ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മേഖലയിലെ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളില്‍ രണ്ട് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടു.
സംഘര്‍ഷബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കപ്പലുകളുടെയും നാവികരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ ജാഗ്രതാ നിര്‍ദ്ദേശമെന്ന് ഷിപ്പിംഗ് റെഗുലേറ്റര്‍ വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ അതീവ ഗുരുതരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കൊല്ലപ്പെട്ട ഒരു ഇന്ത്യന്‍ നാവികന്റെ മരണത്തില്‍ ഇറാന്‍ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് ഇപ്പോഴും 15,000-ത്തിലധികം ഇന്ത്യന്‍ നാവികര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോജ് യാദവ് വ്യക്തമാക്കി. പുതിയ ജീവനക്കാരെ അവിടേക്ക് അയക്കുന്നത് തടയാന്‍ കഴിയുമെങ്കിലും, ആ അപകടകരമായ കടലില്‍ ജീവഭയത്തോടെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് നാവികരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
Related News