ദോഹ/റിയാദ് ഇറാന്‍, യു.എസ്, ഇസ്രായേല്‍ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ ഗള്‍ഫിന്റെ സാമ്പത്തിക മേഖല സെപ്തംബറോടെ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പല്‍പാതയായ ഹോര്‍മൂസ് കഴിഞ്ഞ മൂന്ന് മാസമായി സ്തംഭനാവസ്ഥയിലാണ്. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം സൗദിയിലുള്‍പ്പെടെ വിവിധ പദ്ധതികളെ യുദ്ധം ബാധിച്ചു കഴിഞ്ഞു. ഇതര ഗള്‍ഫ് രാജ്യങ്ങളിലും സമാനമാണ് സ്ഥിതി. മൂന്ന് മാസത്തിലേറെയായി തുടരുന്ന അനിശ്ചിതത്വം ആഗോള സമ്പദ്വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും ഏതാനും കപ്പലുകള്‍ മാത്രമാണ് ഇപ്പോഴും ഹോര്‍മൂസ് കടന്നു പോകുന്നത്.
സാധാരണ ഗതിയില്‍ പ്രതിദിനം 135-ലധികം ചരക്കുകപ്പലുകളും ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും കടന്നുപോയിരുന്ന ഈ പാത ഇപ്പോഴും സാധാരണ നിലയിലല്ല. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കപ്പലുകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളും വിവരങ്ങളും കൈമാറാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഗതാഗതത്തില്‍ നേരിയ വര്‍ധനവ് പ്രകടമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ ഉള്‍പ്പെടെ സാറ്റലൈറ്റ് ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്ത് രഹസ്യമായി ഈ പാത മുറിച്ചുകടന്നിരുന്നു. എന്നാല്‍ ഇതിലെല്ലാം റിസ്‌ക് നിലനില്‍ക്കുന്നതിനാല്‍ ആറിരട്ടി വരെ നിരക്കും വര്‍ധിച്ചു. ഒരു താല്ക്കാലിക കരാറിലെത്തിയാല്‍ 60 ദിവസത്തേക്ക് ടോള്‍ ഈടാക്കാതെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
പക്ഷേ ശാശ്വത പരിഹാരത്തിലേക്ക് പോകാന്‍ ഇറാന് നഷ്ടപരിഹാരവും, മരവിപ്പിച്ച വിദേശ ഫണ്ടുകളും യുഎസ് വിട്ടു കൊടുക്കേണ്ടി വരും. അതിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നാണ് നിലവിലെ സൂചനകള്‍. അതുണ്ടായില്ലെങ്കില്‍ വീണ്ടും സംഘര്‍ഷ സാധ്യത നിലനില്‍ക്കും. അത് ഗള്‍ഫിലെ ട്രംപിന്റെയുള്‍പ്പെടെ താല്‍പര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്നും സാമ്പത്തിക മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
Related News