ബെംഗളൂരു: ദീര്‍ഘനാളത്തെ കാത്തിരിപ്പിനും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുമൊടുവില്‍ കര്‍ണാടകത്തില്‍ ഡി.കെ. ശിവകുമാര്‍ യുഗത്തിന് തുടക്കമായി. കോണ്‍ഗ്രസിന്റെ കരുത്തനായ പ്രതിസന്ധി പരിഹാരകന്‍ (ട്രബിള്‍ ഷൂട്ടര്‍) ഒടുവില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തി. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലമായി കാത്തുസൂക്ഷിച്ച സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. ഭരണഘടന കൈയിലേന്തി, താന്‍ ഏറെ ആദരിക്കുന്ന ആത്മീയ ഗുരു 'ഗംഗാധര അജ്ജ'യുടെ നാമത്തിലാണ് ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഈ നേതൃമാറ്റം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് ചരിത്രവിജയം നേടിയപ്പോള്‍ത്തന്നെ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി പദവിക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയുടെ പരിചയസമ്പത്തിന് മുന്‍ഗണന നല്‍കുകയും, മുന്‍കൂട്ടി നിശ്ചയിച്ച അധികാര പങ്കാളിത്ത കരാര്‍ അനുസരിച്ച് ശിവകുമാറിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും സമാധാനപരമായ രീതിയില്‍ അധികാരം കൈമാറാന്‍ കഴിഞ്ഞത് വരാനിരിക്കുന്ന 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മേല്‍ക്കൈ നല്‍കും. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ ഈ നേതൃമാറ്റം സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളെ കേന്ദ്രീകരിച്ചാണ് കര്‍ണാടക രാഷ്ട്രീയം എക്കാലത്തും കറങ്ങുന്നത്. ലിംഗായത്തുകള്‍ക്കിടയിലുള്ള സ്വാധീനമാണ് ബി.ജെ.പിയുടെ കരുത്തെങ്കില്‍, വൊക്കലിഗ സ്വാധീനമേഖലയായ ഓള്‍ഡ് മൈസൂരുവിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. ഇതിനായിട്ടാണ് അവര്‍ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍ വൊക്കലിഗ സമുദായത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി കസേരയിലെത്തിയത് ബി.ജെ.പിയുടെ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.
വൊക്കലിഗ നേതാവായ ആര്‍. അശോകിനെ പ്രതിപക്ഷ നേതാവായും, ലിംഗായത്ത് നേതാവ് ബി.എസ്. യെഡിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായും നിയമിച്ച് ബി.ജെ.പി ഉണ്ടാക്കിയ ജാതി സമവാക്യങ്ങള്‍ ഇതോടെ പൊളിച്ചെഴുതേണ്ടി വരും. കൂടാതെ, സിദ്ധരാമയ്യയുടെ സ്ഥാനമൊഴിയലോടെ അതൃപ്തരായേക്കാവുന്ന പിന്നാക്ക-ദളിത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ബി.ജെ.പിക്ക് പുതിയ തലവേദനയാകും.
എച്ച്.ഡി. ദേവഗൗഡയുടെയും എച്ച്.ഡി. കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജെ.ഡി.എസിനാണ് ശിവകുമാറിന്റെ ഉദയം ഏറ്റവും വലിയ ഭീഷണിയാകുന്നത്. വൊക്കലിഗ സമുദായത്തിന്റെ പരമ്പരാഗത കോട്ടയായിരുന്ന ഓള്‍ഡ് മൈസൂരു മേഖലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ത്തന്നെ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയിരുന്നു (ജെ.ഡി.എസ് വെറും 19 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു). ഇപ്പോള്‍ ഒരു വൊക്കലിഗ നേതാവ് തന്നെ മുഖ്യമന്ത്രിയായതോടെ, ഭരണസംവിധാനവും വിഭവങ്ങളും ഉപയോഗിച്ച് സമുദായത്തെ കൂടുതല്‍ അടുപ്പിക്കാന്‍ ശിവകുമാറിന് സാധിക്കും. ഇത് ജെ.ഡി.എസിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാം. ശിവകുമാറും കുമാരസ്വാമിയും തമ്മിലുള്ള വ്യക്തിപരമായ രാഷ്ട്രീയ വൈര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
പാര്‍ട്ടിയിലെ മികച്ച സംഘാടകനായും പ്രതിസന്ധികളില്‍ രക്ഷകനായും പേരെടുത്ത ഡി.കെ. ശിവകുമാറിന്, ഇനി മികച്ചൊരു ഭരണാധികാരി കൂടിയാണെന്ന് തെളിയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളത്.
Related News