കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) അപ്രതീക്ഷിത ആഭ്യന്തര കലഹം രൂക്ഷമായതോടെ, ഒരു വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പുതിയ നേതൃനിര പ്രഖ്യാപിച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ ഇതാദ്യമായാണ് ഇത്രയും വലിയൊരു പിളര്‍പ്പ് ദൃശ്യമാകുന്നത്.
ബുധനാഴ്ച രാവിലെ സസ്‌പെന്‍ഷനിലായ തൃണമൂല്‍ നേതാക്കളായ റിതബ്രത ബാനര്‍ജി, സന്ദീപന്‍ സാഹ എന്നിവരുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ നിയമസഭയിലെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഒളിഞ്ഞും തെളിഞ്ഞും എത്തിയ നിരവധി എംഎല്‍എമാര്‍ റിതബ്രത ബാനര്‍ജിയുടെ പുതിയ ബ്ലോക്കിന് പിന്തുണ പ്രഖ്യാപിച്ചു. ആകെ 60 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും, ഇതില്‍ 25 പേര്‍ നിലവില്‍ നിയമസഭയില്‍ സന്നിഹിതരാണെന്നും വിമത പക്ഷം അവകാശപ്പെട്ടു.
60 എംഎല്‍എമാരുടെ ഒപ്പടങ്ങിയ കത്ത് സ്പീക്കര്‍ രതീന്ദ്ര ബോസിന് സമര്‍പ്പിച്ചു കൊണ്ടാണ് വിമതര്‍ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. നിയമസഭാ കക്ഷിയില്‍ പുതിയ നേതൃത്വത്തിന് അംഗീകാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിപക്ഷ നേതാവ്: റിതബ്രത ബാനര്‍ജി, ചീഫ് വിപ്പ്: അക്രുസ്സമാന്‍, ഡെപ്യൂട്ടി നേതാക്കള്‍: ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, ഷിയൂളി സാഹ, സബിന യാസ്മിന്‍. പാര്‍ട്ടിയുടെ നിലവിലെ വിപ്പ് ഘടനയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് വിമതര്‍ ഈ പ്രഖ്യാപനം നടത്തിയത്.
വൈകുന്നേരത്തോടെ, നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചേംബറിന്റെ താക്കോല്‍ സ്പീക്കര്‍ രതീന്ദ്ര ബോസ് റിതബ്രത ബാനര്‍ജിക്ക് കൈമാറി. ഇത് രാഷ്ട്രീയമായി വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. നേരത്തെ സോവന്ദെബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഈ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു.
അതേസമയം, താന്‍ ഇപ്പോഴും മമത ബാനര്‍ജിയെ നേതാവായി കാണുന്നുവെന്നും, അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും അംഗീകാരവും തേടാന്‍ തയ്യാറാണെന്നും റിതബ്രത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. മമത ബാനര്‍ജിയുടെ മരുമകനും പാര്‍ട്ടിയുടെ സംഘടനാ മുഖവുമായ അഭിഷേക് ബാനര്‍ജിയുടെ അധികാരത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ടാണ് വിമതര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാരെ മാറ്റി അഭിഷേക് ബാനര്‍ജിയുടെ ശുപാര്‍ശയില്‍ സീറ്റ് നല്‍കിയവരില്‍ പലരും ഇപ്പോള്‍ വിമത പക്ഷത്തുള്ളത് മമതയ്ക്ക് ഇരട്ടി പ്രഹരമായി.
2022-ല്‍ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലുണ്ടായ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ബംഗാളിലുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 'യഥാര്‍ത്ഥ തൃണമൂല്‍' (അസ്ലി തൃണമൂല്‍) ആര് എന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തിലേക്കാകും ഇത് വഴിവെക്കുക.
നിയമസഭയ്ക്ക് പുറത്തും പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്. മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയില്‍ 42 ടിഎംസി എംപിമാരില്‍ ചുരുക്കം പേര്‍ മാത്രമാണ് പങ്കെടുത്തത്. അതിനിടെ 20 തൃണമൂല്‍ എംപിമാര്‍ ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.. ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നെന്നും പാര്‍ട്ടി മാറാനുള്ള താല്‍പര്യം ഇവര്‍ പ്രകടിപ്പിച്ചെന്നുമാണ് സൂചന.
പാര്‍ലമെന്റിന്റെ ഇരു സഭകളിലുമായി തൃണമൂല്‍ കോണ്‍ഗ്രസിന് ആകെ 41 എംപിമാരുണ്ട്. ലോക്‌സഭയില്‍ 28 പേരും രാജ്യസഭയില്‍ 13 പേരുമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ കലാപത്തെ നേരിടുന്ന മമതാ ബാനര്‍ജിക്ക് ഇത് മറ്റൊരു പ്രഹരമായിരിക്കും. പ്രതിപക്ഷ ക്യാമ്പില്‍ എംപിമാരുടെ കാര്യത്തില്‍ രണ്ടാമത്തെ വലിയ ശക്തിയാണ് തൃണമൂല്‍. എംപിമാര്‍ പോയാല്‍ പ്രതിപക്ഷ നിരയില്‍ പാര്‍ട്ടിയുടെ ശക്തി കുറയാനും ഇത് കാരണമാകും. പാര്‍ട്ടിയുടെ അടിത്തറയില്‍ ഉണ്ടായ ഈ വലിയ വിള്ളല്‍ മമത ബാനര്‍ജിക്കും നേതൃത്വത്തിനും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നുറപ്പാണ്.
Related News