വാഷിംഗ്ടണ്‍: ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി ഇറാനിയന്‍ ആസ്തികള്‍ ഉപയോഗിക്കാന്‍ യുഎസ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് നിര്‍ണ്ണായകമായ ഈ നീക്കം.
യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമേരിക്ക മരവിപ്പിച്ച 24 ബില്യണ്‍ ഡോളര്‍ ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കിയാല്‍ മാത്രമേ സമാധാന കരാറിന് തയ്യാറാവൂ എന്ന് ഇറാനിയന്‍ സുപ്രീം നേതാവിന്റെ ഉപദേശകന്‍ മൊഹ്സെന്‍ റെസായി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം.
ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതല്‍ ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നിരന്തരമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്. യുഎഇയിലെ ബറാക്ക ആണവനിലയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, വിവിധ ഊര്‍ജ്ജ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണ്ണായക മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാസ് ലഫാനിലെ എല്‍എന്‍ജി കോംപ്ലക്‌സിനുണ്ടായ ആക്രമണം ഖത്തറിന്റെ ഉല്‍പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ തകര്‍ത്ത യുഎസ് സേന, ഗോരുക്കിലെയും ഖെഷ്ം ദ്വീപിലെയും ഇറാനിയന്‍ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തി. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും യുഎസ്-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഗള്‍ഫ് സഖ്യകക്ഷികളുടെ സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ നഷ്ടങ്ങള്‍ നികത്താന്‍ ഇറാനിയന്‍ ആസ്തികള്‍ ഉപയോഗപ്പെടുത്താനുള്ള ഈ നീക്കത്തിലൂടെ ഇറാനു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ചിത്രം: ജൂണ്‍ 3-ലെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളിലുണ്ടായ നാശനഷ്ടങ്ങള്‍ കുവൈത്ത് അധികൃതര്‍ പരിശോധിക്കുന്നു.
Related News