തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് നല്‍കില്ലെന്ന നിലപാടിലുറച്ച് സി.പി.എം. ദേശീയനേതൃതലത്തില്‍ ചര്‍ച്ചവേണമെന്ന ആവശ്യം അവര്‍ തള്ളി. സി.പി.ഐ ജനറല്‍സെക്രട്ടറി ഡി. രാജ, സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായി ഇക്കാര്യം സംസാരിച്ചെങ്കിലും സംസ്ഥാനതലത്തില്‍ത്തന്നെ തീരുമാനമെടുക്കട്ടെയെന്നായിരുന്നു പ്രതികരണം.
സി.പി.ഐ.യുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്. ഉപനേതാവ് പദവി അംഗീകരിക്കാനിടയില്ലെന്ന ബോധ്യത്തിലാണ് സി.പി.ഐയും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്.
എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം സി.പി.ഐക്ക് ലഭിക്കേണ്ടതാണ്. നിയമസഭാ ഫിനാന്‍സ് കമ്മിറ്റികളിലൊന്നിന്റെ ചെയര്‍മാന്‍ ാനവും ലഭിക്കും. അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിനാണ് സാധ്യത. ഇത് രണ്ടും ഏറ്റെടുക്കാതെ മാറിനില്‍ക്കാമെന്നാണ് അഭിപ്രായം. ഇതില്‍ അന്തിമ ീരുമാനമായിട്ടില്ല.
എല്‍.ഡി.എഫില്‍ സി.പി.എമ്മിനു പുറമേ, സി.പി.ഐക്കും ആര്‍.ജെ.ഡിക്കും മാത്രമേ പ്രതിനിധികളുള്ളൂ. സി.പി.എം. മാത്രമായി പദവികള്‍ വഹിക്കുന്നത് മുന്നണിയിലെ ഐക്യത്തെ ദുര്‍ബലമാക്കുന്നതാകുമെന്ന വ്യഖ്യാനമുണ്ടാകും. ഇത് സി.പി.എമ്മിനുമേല്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുമെന്നാണ് സി.പി.ഐയുടെ കണക്കുകൂട്ടല്‍.
പ്രതിപക്ഷ ഉപനേതാവായി കെ.എന്‍. ബാലഗോപാലിനെ സി.പി.എം. തീരുമാനിച്ചിട്ടുണ്ടെങ്കിലും അക്കാര്യം സ്പീക്കറെ അറിയിച്ചിട്ടില്ല. അതിനാല്‍, ഉപനേതാവിനുള്ള പ്രത്യേക മുറി നിയമസഭയില്‍ അനുവദിച്ചിട്ടില്ല. ഫിനാന്‍സ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് 24നകം പൂര്‍ത്തിയാകും. ഇതിനുമുന്‍പായി സി.പി.എം-സി.പി.ഐ തര്‍ക്കം തീര്‍ക്കേണ്ടത് ആവശ്യമാണ്.
മൂന്ന് അംഗങ്ങള്‍ ബി.ജെ.പിക്കുള്ളതിനാല്‍, പ്രതിപക്ഷത്തിന് ലഭിക്കുന്ന കമ്മിറ്റികളിലേക്ക് അവര്‍ എത്താനുള്ള സാധ്യതയും ഏറെയാണ്. സി.പി.ഐ വിട്ടുനിന്നാല്‍ അത് ബി.ജെ.പിക്ക് വഴിയൊരുക്കുന്നതിനിടയാക്കും. ഇതും ഇടതുപക്ഷത്തിന് വെല്ലുവിളിയാണ്.
ധവളപത്രം പുറത്തിറക്കിയതിനുശേഷം ഇടതുമുന്നണി എന്ന നിലയില്‍ കൂട്ടായ പ്രതിരോധം തീര്‍ക്കാന്‍ സി.പി.ഐ-സി.പി.എം തര്‍ക്കം കാരണം കഴിഞ്ഞിട്ടില്ല.
Related News