നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പിന് സ്ഥിരം സംവിധാനം ഒരുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ന്യൂനപക്ഷക്ഷേമ, ഹജ്ജ് വഖഫ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് മടങ്ങിയെത്തിയ ആദ്യ സംഘം ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെടുന്ന എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയാണെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ സിയാലിന്റെ നേതൃത്വത്തില്‍ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ ആരംഭിച്ച 'ഷോര്‍ട്ട് ഹജ്ജ്' (കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് മടങ്ങിയെത്താന്‍ കഴിയുന്ന പദ്ധതി) വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്ട് ഹജ്ജ് വിഭാഗത്തില്‍ പുറപ്പെട്ടവരാണ് ആദ്യ സംഘത്തില്‍ മടങ്ങിയെത്തിയത്. മക്കയിലും മദീനയിലും ഹൃദ്യമായ അനുഭവമായിരുന്നുവെന്നാണ് ഹാജിമാര്‍ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യമായ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ഹാജിമാര്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒന്നോ രണ്ടോ മാസത്തില്‍ ഒതുങ്ങുന്നതല്ലെന്നും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് കഴിഞ്ഞ് ഹാജിമാര്‍ മടങ്ങിയെത്തുന്നതിന് മുന്‍പുതന്നെ അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള ട്രെയിനര്‍മാരുടെ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഇതിനകം 1200 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Related News