ജിദ്ദ- സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനകളില്‍ ഒരാഴ്ചക്കുള്ളില്‍ 10,700 നിയമലംഘകര്‍ പിടിയിലായി. ജൂണ്‍ 4 മുതല്‍ ജൂണ്‍ 10 വരെയുള്ള കാലയളവിലാണ് സുരക്ഷാ വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തിയത്. പിടിയിലായവരില്‍ 5,900 പേര്‍ താമസ നിയമങ്ങളും (ഇഖാമ), 3,084 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങളും, 1,742 പേര്‍ തൊഴില്‍ നിയമങ്ങളും ലംഘിച്ചവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരും.
അതിര്‍ത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,418 പേരെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. ഇവരില്‍ 55% പേര്‍ എത്യോപ്യന്‍ പൗരന്മാരും 43% പേര്‍ യെമന്‍ സ്വദേശികളുമാണ്. കൂടാതെ, നിയമവിരുദ്ധമായ രീതിയില്‍ രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 34 പേരും പിടിയിലായി. നിലവില്‍ സ്ത്രീകളടക്കം 22,000 ഓളം വിദേശികള്‍ക്കെതിരെ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതില്‍ 14,200 പേരെ യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫര്‍ ചെയ്തതായും, 8,000 പേരെ ഇതിനകം നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് കടക്കുന്നവര്‍ക്ക് താമസസൗകര്യമോ ഗതാഗത സൗകര്യമോ മറ്റ് സഹായങ്ങളോ നല്‍കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും, ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാം. കൂടാതെ ഇവരുടെ വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും പ്രതികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവടങ്ങളില്‍ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Related News