വ്യാങ്കൂവര്‍: ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ വിജയിച്ചത്. നെസ്റ്റോറി ഇറാന്‍കുണ്ട, കോണര്‍ മെറ്റ്കാല്‍ഫ് എന്നിവരാണ് ഓസ്‌ട്രേലിയക്കായി ലക്ഷ്യം കണ്ടത്. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ തുര്‍ക്കിയുടെ പ്രതീക്ഷകള്‍ക്ക് ഈ തോല്‍വി തിരിച്ചടിയായി.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സാന്നിധ്യത്തിലായിരുന്നു മത്സരം നടന്നത്. തുടര്‍ച്ചയായ ആറാം തവണയും മൊത്തത്തില്‍ ഏഴാം തവണയുമാണ് ഓസ്‌ട്രേലിയ ലോകകപ്പില്‍ കളിക്കുന്നത്. 2002-ലെ ലോകകപ്പില്‍ സെമിഫൈനല്‍ വരെ എത്തിയ തുര്‍ക്കി, പിന്നീട് അഞ്ച് ലോകകപ്പുകളില്‍ യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായിരുന്നു. ഇത്തവണ പ്ലേ ഓഫ് മത്സരത്തില്‍ കൊസോവയെ തോല്‍പ്പിച്ചാണ് അവര്‍ ലോകകപ്പിലേക്ക് എത്തിയത്.
മത്സരത്തിന്റെ 27-ാം മിനിറ്റില്‍ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് തൊടുത്ത ലോ-ഷോട്ടിലൂടെ നെസ്റ്റോറി ഇറാന്‍കുണ്ടയാണ് ഓസ്‌ട്രേലിയക്കായി ആദ്യ ഗോള്‍ നേടിയത്. ഈ ഗോളിന് ശേഷം ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ടിം കാഹിലിനോടുള്ള ആദരസൂചകമായി കോര്‍ണര്‍ ഫ്‌ലാഗില്‍ പഞ്ച് ചെയ്തുകൊണ്ടായിരുന്നു ഇരുപതുകാരനായ ഇറാന്‍കുണ്ടയുടെ ആഘോഷം. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ താരം സ്വന്തമാക്കി.
മറുഭാഗത്ത്, തുര്‍ക്കി നടത്തിയ ചില ശക്തമായ മുന്നേറ്റങ്ങളെ ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ പാട്രിക് ബീച്ച് വിഫലമാക്കി. പരിചയസമ്പന്നനായ മാത്യു റയാന് പകരം പാട്രിക് ബീച്ചിനെ ഗോള്‍വലയ്ക്ക് മുന്നില്‍ നിര്‍ത്താനുള്ള പരിശീലകന്‍ ടോണി പോപോവിച്ചിന്റെ തീരുമാനം ഫലം കാണുകയായിരുന്നു. തുര്‍ക്കിയുടെ അബ്ദുള്‍കെരിം ബര്‍ദക്‌സിയുടെയും അര്‍ദ ഗുലറുടെയും ശക്തമായ ഷോട്ടുകള്‍ ബീച്ച് തടഞ്ഞിട്ടു.
75-ാം മിനിറ്റില്‍ തുര്‍ക്കി താരം ഇസ്മായില്‍ യുക്സെക്കിന് പറ്റിയ പിഴവ് മുതലെടുത്ത് കോണര്‍ മെറ്റ്കാല്‍ഫ് ഓസ്‌ട്രേലിയയുടെ ലീഡ് രണ്ടായി ഉയര്‍ത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വയെ 4-1 എന്ന സ്‌കോറിന് അമേരിക്ക പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഗ്രൂപ്പ് ഡിയില്‍ അമേരിക്കയും ഓസ്‌ട്രേലിയയും പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. 1954-ന് ശേഷം മൂന്നാം തവണ മാത്രമാണ് തുര്‍ക്കി ലോകകപ്പില്‍ പങ്കെടുക്കുന്നത്.
Related News