ദുബായ്: ഗള്‍ഫ് മേഖലയില്‍ ചരക്കുകപ്പലിനുനേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറാകാത്ത അമേരിക്കയുടെ നടപടിയെ 'അതീവ നിര്‍വികാരനായ സുഹൃത്ത്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഹോര്‍മുസ് കടലിടുക്കിന് സമീപം വെച്ച് പലാഉ പതാകയേന്തിയ 'സെറ്റബെല്ലോ' എന്ന എണ്ണക്കപ്പലിനുനേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കടുത്ത വിള്ളല്‍ വീണിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഒമാന്‍ തീരത്തുവെച്ചാണ് ആക്രമണം നടന്നത്. 24 ഇന്ത്യക്കാരും നാല് വിദേശികളുമടക്കം 28 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും, ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ, എന്‍ജിന്‍ ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നീ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.
സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി നയതന്ത്ര പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ അറിയിച്ചു. എന്നാല്‍, ഇറാനിയന്‍ എണ്ണക്കടത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കപ്പലുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഉത്തരവുകള്‍ ഉടന്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം.
അമേരിക്കയുടെ പ്രതികരണത്തില്‍ ഒരൊറ്റ അനുശോചന വാക്കുപോലുമില്ലാത്തത് തന്നെ ഞെട്ടിച്ചുവെന്ന് മുന്‍ നയതന്ത്രജ്ഞന്‍ കൂടിയായ ശശി തരൂര്‍ പറഞ്ഞു. 'ഒരു സുഹൃത്തും തന്ത്രപരമായ പങ്കാളിയും എങ്ങനെയാണ് ഇത്രയധികം നിര്‍വികാരരാകുന്നത്?' അദ്ദേഹം ചോദിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കപ്പലുകളെ മാരകമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ തടയാന്‍ സാധിക്കുമെന്നിരിക്കെ, എന്തുകൊണ്ടാണ് ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരാഞ്ഞു.
ഗള്‍ഫ് മേഖലയിലെ ചരക്ക് കപ്പലുകളില്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ ജീവനക്കാരാണെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വര്‍ദ്ധിച്ചുവരുന്ന സൈനിക നടപടികള്‍ക്കിടയില്‍ ഇവര്‍ സമാനമായ അപകടസാധ്യതകളിലേക്കാണ് നീങ്ങുന്നതെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി.
ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെയും ഗള്‍ഫ് ഓഫ് ഒമാനിലെയും നിലവിലെ സാഹചര്യങ്ങള്‍ ആഗോള കപ്പല്‍ ഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. മധ്യേഷ്യയില്‍ സൈനിക നടപടികള്‍ ശക്തമാകുന്നതോടെ സാധാരണക്കാരായ നാവികരുടെ ജീവന്‍ വലിയ ഭീഷണിയിലാണെന്നത് ഈ സംഭവം വീണ്ടും തെളിയിക്കുന്നു.
Related News