ബെയ്റൂട്ട്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രായേല്‍ സൈന്യം വീണ്ടും വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. നഗരത്തിന് മുകളില്‍ കനത്ത പുക ഉയരുന്നത് ദൃശ്യമായിരുന്നു.
വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തങ്ങള്‍ തിരിച്ചടിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇസ്രായേലിലേക്ക് ഹിസ്ബുള്ള മൂന്ന് പ്രൊജക്‌റ്റൈലുകള്‍ വിക്ഷേപിച്ചതായും, ഇതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.
കഴിഞ്ഞ ആഴ്ചയാണ് ഇതിനുമുമ്പ് ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഏപ്രില്‍ 7-ന് നിലവില്‍ വന്ന താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയായിരുന്നു അത്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിന് നേരെയും, തൊട്ടടുത്ത ദിവസം ഇസ്രായേല്‍ ഇറാനിന് നേരെയും പ്രത്യാക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇതിനിടെ, അമേരിക്കയും ഇറാനും ഒരു ധാരണയിലെത്താന്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ചര്‍ച്ചകളില്‍ നിന്ന് ഇസ്രായേലിനെ മാറ്റിനിര്‍ത്തുന്നത് നെതന്യാഹു സര്‍ക്കാരിനെ അതൃപ്തിയിലാക്കുന്നുണ്ട്. ലെബനനിലെ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വെടിനിര്‍ത്തല്‍ കരാറാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. കൂടാതെ, മരവിപ്പിച്ച കോടിക്കണക്കിന് ഡോളര്‍ തുക വിട്ടുകിട്ടണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്.
മാര്‍ച്ച് രണ്ടിന് ഇസ്രായേലിന് നേരെ ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ യുദ്ധം രൂക്ഷമായത്. ഇതിന് രണ്ട് ദിവസം മുമ്പ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം നടത്തിയിരുന്നു. നിലവില്‍, കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇസ്രായേല്‍ ലെബനനില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
Related News