കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' കേസില്‍ നിര്‍ണായക അറസ്റ്റ്. ഡിവൈഎഫ്ഐ തിരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെച്ചത് ജിതിന്‍ ഭാസ്‌കറാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഈ സന്ദേശം ബ്രോഡ്കാസ്റ്റ് സന്ദേശമായി പ്രചരിപ്പിച്ചതും ഇയാളാണെന്ന് എസ്‌ഐടി കണ്ടെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് ജിതിനെന്നാണ് പൊലീസിന്റെ നിഗമനം. കോഴിക്കോട് റൂറല്‍ എസ്പി ഫറാഷ് അറസ്റ്റ് സ്ഥിരീകരിച്ചു.
മുന്‍പ് കേസ് അന്വേഷിച്ച സംഘം കൃത്യമായ തെളിവുകളിലേക്ക് എത്തിയിരുന്നില്ലെന്നും, ഉന്നത ഇടപെടലുകളിലൂടെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, പുതിയ അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനകളാണ് ജിതിന്‍ ഭാസ്‌കറിലേക്ക് അന്വേഷണം എത്തിച്ചത്.
കേസില്‍ പരല്‍മീനുകളെ മാത്രം പിടികൂടിയതുകൊണ്ട് കാര്യമില്ലെന്നും ഇതിന്റെ പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു. ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നു വ്യാജ പ്രചാരണമെന്നും, മുന്‍ എംഎല്‍എയും ഏരിയ സെക്രട്ടറിയും അടക്കമുള്ളവരെ കേസില്‍ പ്രതിചേര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിതിന്‍ ഭാസ്‌കറിനെ തള്ളിപ്പറയാനോ പിന്തുണയ്ക്കാനോ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം തയ്യാറാകാത്തത് പാര്‍ട്ടിക്ക് സംഭവത്തിലെ പങ്കിലുള്ള ഉത്തമബോധ്യമാണെന്ന് വി.ടി. ബല്‍റാം എംഎല്‍എ ആരോപിച്ചു. കേരളത്തില്‍ ഭരണമാറ്റം ഉണ്ടായതുകൊണ്ട് മാത്രമാണ് ഇത്തരം ക്രിമിനല്‍ മനസ്ഥിതിയുള്ളവര്‍ നിയമത്തിന് മുന്നിലായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
അറസ്റ്റിലായ ജിതിനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതിന് പിന്നിലുള്ള യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനും ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റുള്ളവരെ കണ്ടെത്താനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം.
Related News