മോണ്‍ടണ്‍ ഹീത്ത്ഫീല്‍ഡ്: 2026 ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ സെനഗലിനെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. തുടക്കത്തിലെ പരുങ്ങലുകളും വിവാദപരമായ പെനാല്‍റ്റി തീരുമാനങ്ങളും മറികടന്നാണ് കരുത്തരായ ഫ്രാന്‍സ് 3-1 എന്ന സ്‌കോറിന് സെനഗലിനെ പരാജയപ്പെടുത്തിയത്.
കളിയുടെ ആദ്യ പകുതിയില്‍ സെനഗല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫ്രാന്‍സിന്റെ ലോകോത്തര നിലവാരമുള്ള ആക്രമണനിര രണ്ടാം പകുതിയില്‍ കളി മാറ്റിയെഴുതുകയായിരുന്നു. നിക്കോളാസ് ജാക്‌സന്റെ ഷോട്ട് പോസ്റ്റിലിടിച്ചതും, ഇസ്മായില സാര്‍ തൊടുത്ത പന്ത് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നതും സെനഗലിന് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ കളം നിറഞ്ഞ ഫ്രഞ്ച് താരങ്ങളെയാണ് ആരാധകര്‍ കണ്ടത്. 66-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസെയുടെ പാസില്‍ നിന്ന് കിലിയന്‍ എംബാപ്പെയിലൂടെയാണ് ഫ്രാന്‍സ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് അഡ്രിയന്‍ റാബിയോട്ടിന്റെയും ബ്രാഡ്ലി ബാര്‍ക്കോളയുടെയും മികച്ച കൂട്ടുകെട്ടില്‍ ഫ്രാന്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ സെനഗലിന്റെ കൗമാര താരം ഇബ്രാഹിം എംബയേ ഒരു ഗോള്‍ മടക്കിയെങ്കിലും, തൊട്ടുപിന്നാലെ തന്നെ ഗംഭീരമായ ഒരു ദീര്‍ഘദൂര ഷോട്ടിലൂടെ എംബാപ്പെ ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചു.
ഈ മത്സരത്തിലെ ഇരട്ടഗോളോടെ ഒലിവിയര്‍ ജിറൂഡിനെ മറികടന്ന് ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി കിലിയന്‍ എംബാപ്പെ മാറി. ലോകകപ്പില്‍ മൊത്തം 14 ഗോളുകളായി ഉയര്‍ത്തിയ എംബാപ്പെക്ക് ഇനി ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ റെക്കോര്‍ഡ് മറികടക്കാന്‍ വെറും രണ്ട് ഗോളുകള്‍ കൂടി മതി. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും എംബാപ്പെയെ തേടിയെത്തി.
ഗ്രൂപ്പ് 'ഐ'യില്‍ ഉള്‍പ്പെട്ട സെനഗലിന് ഇനി വരാനിരിക്കുന്ന നോര്‍വേയ്‌ക്കെതിരായ മത്സരം നിര്‍ണ്ണായകമാണ്. നോര്‍വേയ്‌ക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടാല്‍, ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇറാഖിനെ തോല്‍പ്പിച്ചാലും സെനഗലിന്റെ മുന്നോട്ടുള്ള പ്രയാണം കടുപ്പമേറിയതാകും.
Related News