തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ പി.എം. ശ്രീ പദ്ധതിയില്‍ കേരളം തുടരുമെന്നും, എന്നാല്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ ബലികഴിച്ചുള്ള ഇടപെടലുകള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. പദ്ധതിയില്‍ മുന്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ സംസ്ഥാനം ഇതില്‍ പങ്കാളിയാണെന്നും, അതിനാല്‍ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, പദ്ധതിയുടെ കരാര്‍ വ്യവസ്ഥകളില്‍ ആവശ്യമായ ഇളവുകള്‍ നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കരിക്കുലം നിശ്ചയിക്കുന്നതിലും സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നതാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ആശയപരമായ നിലപാടുകള്‍ രൂപീകരിച്ച് കേന്ദ്രത്തെ അറിയിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍ കണ്‍വീനറായും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവര്‍ അംഗങ്ങളായും നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
കരാര്‍ ഒപ്പിട്ടത് എല്‍.ഡി.എഫ് സര്‍ക്കാര്‍: മുഖ്യമന്ത്രി
കഴിഞ്ഞ സര്‍ക്കാര്‍ ധനകാര്യ വകുപ്പിന്റെ അടക്കം ക്ലിയറന്‍സ് വാങ്ങി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് പദ്ധതിയില്‍ ഒപ്പുവെച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടിയിലധികം രൂപ സംസ്ഥാനം കൈപ്പറ്റിയിട്ടുണ്ടെന്നും, കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീ വിഷയത്തില്‍ ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമായി ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും, വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കാതെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങളുമായി വി. ശിവന്‍കുട്ടി
എന്നാല്‍, മുഖ്യമന്ത്രിയുടെ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു. പി.എം. ശ്രീ പദ്ധതിക്കായി ഒരു രൂപ പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്നും, സ്‌കൂളുകളുടെ പട്ടിക പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.കെ ഫണ്ട് വാങ്ങുന്നതിനായി നടത്തിയ നടപടികളെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. കൂടാതെ, പദ്ധതിയില്‍ സഹകരിക്കില്ലെന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും, മുഖ്യമന്ത്രി അത് മറച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ ഉപസമിതിയെ നിയോഗിച്ചത് ജനങ്ങളെ പറ്റിക്കാനും കേന്ദ്രവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗവുമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.
നേരത്തെ പ്രതിപക്ഷത്തിരുന്നപ്പോള്‍ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച യു.ഡി.എഫ്, ഇപ്പോള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കരാര്‍ വ്യവസ്ഥകളില്‍ ഇളവ് തേടി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
Related News