മിയാമി: 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ ഫലങ്ങളും അപ്രതീക്ഷിത അട്ടിമറികളുമാണ് ടൂര്‍ണമെന്റില്‍ ദൃശ്യമായത്. 1958-ന് ശേഷമുള്ള ഏറ്റവും മികച്ച ശരാശരി ഗോള്‍ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ആദ്യ 24 മത്സരങ്ങളില്‍ നിന്നായി 75 ഗോളുകളാണ് പിറന്നത്. ഗെയിമൊന്നിന് ശരാശരി 3.13 ഗോളുകള്‍ എന്ന മികച്ച നിരക്കാണിത്. 48 ടീമുകളുള്ള പുതിയ ഫോര്‍മാറ്റ് ടൂര്‍ണമെന്റിന്റെ ആവേശം കുറയ്ക്കുമോ എന്ന ആശങ്കകളെ അസ്ഥാനത്താക്കുന്ന പ്രകടനമാണ് ടീമുകള്‍ കാഴ്ചവെച്ചത്. നടന്ന 24 മത്സരങ്ങളില്‍ 9 എണ്ണവും സമനിലയില്‍ അവസാനിച്ചു (37.5 ശതമാനം). 2010-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സമനില നിരക്കാണിത്.
പ്രബലരായ ടീമുകള്‍ക്ക് മുന്നില്‍ ചെറിയ ടീമുകള്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. സ്‌പെയിനെതിരെ കേപ് വെര്‍ദെയും (0-0), ഉറുഗ്വേയ്ക്കെതിരെ സൗദി അറേബ്യയും (1-1), ബെല്‍ജിയത്തിനെതിരെ ഈജിപ്തും (1-1), ഇറാനെതിരെ ന്യൂസിലന്‍ഡും (2-2) മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധ നേടി.
താരമായി മെസ്സിയും കെയ്നും
അര്‍ജന്റീനയുടെ വിജയത്തില്‍ ഹാട്രിക്ക് നേടിയ ലയണല്‍ മെസ്സി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തു. ഇതോടെ ലോകകപ്പിലെ മൊത്തം ഗോളുകള്‍ 16 ആക്കി ഉയര്‍ത്തിയ മെസ്സി, ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ക്രൊയേഷ്യയ്ക്കെതിരെ ഇരട്ട ഗോളുകള്‍ നേടി, ഗാരി ലിങ്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തി (10 ഗോളുകള്‍).
സ്വീഡന്റെ യാസിന്‍ അയാരി, ന്യൂസിലന്‍ഡിന്റെ എലിജ ജസ്റ്റ് എന്നിവരാണ് മികച്ച പ്രകടനത്തോടെ തുടക്കത്തിലെ താരങ്ങളായി മാറിയത്. ജര്‍മ്മനിയുടെ ജോഷ്വ കിമ്മിച്ച് രണ്ട് അസിസ്റ്റുകളുമായി ഈ പട്ടികയില്‍ മുന്നിലെത്തി.
Related News