വാഷിംഗ്ടണ്‍- അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയിലെ തന്റെ അവസാന നാളുകളില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ മുന്‍ ഡയറക്ടര്‍ ഡോ. ആന്റണി ഫൗചിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ രഹസ്യരേഖകള്‍ പുറത്തുവിട്ട് ടുള്‍സി ഗാബാര്‍ഡ്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടന്ന 'ഗെയിന്‍ ഓഫ് ഫംഗ്ഷന്‍' (വൈറസുകളുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്ന) അപകടകരമായ ഗവേഷണങ്ങള്‍ക്കായി ഫൗചി അമേരിക്കന്‍ നികുതിപ്പണത്തില്‍ നിന്നുള്ള ഫണ്ട് വകമാറ്റിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ ഗവേഷണങ്ങളാണ് പിന്നീട് കോവിഡ്-19 മഹാമാരിക്ക് കാരണമായ ലാബ് ചോര്‍ച്ചയിലേക്ക് നയിച്ചതെന്നും രേഖകളില്‍ ആരോപിക്കുന്നു.
സാമ്പത്തിക സഹായം നല്‍കിയെന്നതിലുപരി, യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഫൗചി വ്യാജ തെളിവുകള്‍ നല്‍കിയതായും ഇന്റലിജന്‍സ് രേഖകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ലാബ് ചോര്‍ച്ചയിലൂടെയാണ് കോവിഡ് ഉണ്ടായതെന്ന അനുമാനങ്ങളെ തള്ളിക്കളയാനും, ഈ വാദത്തെ പിന്തുണച്ച ഗവേഷകരെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായും ആരോപണമുണ്ട്. സുതാര്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമാണിതെന്നും 'ഒളിച്ചുകളികളുടെ കാലം അവസാനിച്ചു' എന്നുമാണ് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് ഗാബാര്‍ഡ് പ്രതികരിച്ചത്.
ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ ശ്രമിച്ച ഇന്റലിജന്‍സ് ജീവനക്കാര്‍ക്കും അനലിസ്റ്റുകള്‍ക്കും നേരെ കടുത്ത സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഉണ്ടായതായും പലരെയും സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായും രേഖകള്‍ സൂചിപ്പിക്കുന്നു. അതേസമയം, മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ 2025 ജനുവരിയില്‍ വൈറ്റ് ഹൗസ് വിടുന്നതിന് തൊട്ടുമുമ്പ് ഫൗചിക്ക് മുന്‍കൂര്‍ പ്രസിഡന്‍ഷ്യല്‍ മാപ്പ് നല്‍കിയിരുന്നതിനാല്‍ ഭാവിയിലെ നിയമനടപടികളില്‍ നിന്ന് അദ്ദേഹത്തിന് സംരക്ഷണം ലഭിക്കും. പുറത്തുവന്ന പുതിയ രേഖകളോട് ഡോ. ആന്റണി ഫൗചി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Related News