അറ്റ്ലാന്റ- 2026 ലെ ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് മത്സരത്തിൽ സൗദി അറേബ്യക്കെതിരെ സ്പെയിന് വമ്പൻ വിജയം. അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പെയിൻ സൗദി അറേബ്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി സ്പെയിൻ മത്സരം പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷമുള്ള സ്പെയിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ഇത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച സ്പെയിൻ പത്താം മിനിറ്റിൽ തന്നെ മുന്നിലെത്തി. യുവതാരം ലാമിൻ യമാലാണ് സ്പെയിനായി ആദ്യ ഗോൾ നേടിയത്. വിങ്ങിലൂടെയുള്ള മികച്ച മുന്നേറ്റത്തിനൊടുവിൽ ലഭിച്ച ക്രോസ് കൃത്യമായി വലയിലെത്തിച്ച് ലോകകപ്പ് ചരിത്രത്തിലെ തന്റെ ആദ്യ ഗോൾ യമാൽ സ്വന്തമാക്കി. ഈ ഗോൾ നൽകിയ ആത്മവിശ്വാസത്തിൽ സ്പെയിൻ സൗദി പ്രതിരോധത്തെ നിരന്തരം സമ്മർദ്ദത്തിലാക്കി.
തുടർന്ന് മിഖേൽ ഒയാർസബാലിന്റെ വകയായിരുന്നു സ്പാനിഷ് പൂരം. 21, 24 മിനിറ്റുകളിൽ തുടർച്ചയായി രണ്ട് ഗോളുകൾ നേടി ഒയാർസബാൽ സ്പെയിന്റെ ലീഡ് മൂന്നായി ഉയർത്തി. സൗദി പ്രതിരോധത്തിന്റെ പിഴവുകൾ മുതലെടുത്തായിരുന്നു ഒയാർസബാലിന്റെ രണ്ട് ഗോളുകളും. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്പെയിൻ 3-0 ന് വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. സൗദി അറേബ്യക്ക് സ്പാനിഷ് മുന്നേറ്റങ്ങളെ തടയാൻ കാര്യമായി ഒന്നും ചെയ്യാനായില്ല.
രണ്ടാം പകുതിയും സ്പെയിൻ ഗോളോടെയാണ് തുടങ്ങിയത്. 49-ാം മിനിറ്റിൽ സൗദി താരം ഹസ്സൻ അൽ-തംബക്തിയുടെ വക ഒരു സെൽഫ് ഗോളാണ് സ്പെയിന്റെ സ്കോർ പട്ടിക നാലാക്കി ഉയർത്തിയത്. മാർക്ക് കുക്കുറെല്ലയുടെ ഗോളെന്നുറച്ച ഷോട്ട് തടയാനുള്ള ശ്രമത്തിനിടയിലാണ് പന്ത് തംബക്തിയുടെ ശരീരത്തിൽ തട്ടി സ്വന്തം വലയിലേക്ക് കയറിയത്. നാല് ഗോളിന്റെ ലീഡ് നേടിയതോടെ സ്പെയിൻ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിക്കുകയും കളി പൂർണ്ണമായും തങ്ങളുടെ കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സൗദി അറേബ്യ ചില മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം കാത്തുസൂക്ഷിച്ച ഉനായ് സിമോനെ മറികടക്കാൻ അവർക്കായില്ല. ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോൾ വാർ (VAR) പരിശോധനയിലൂടെ ഓഫ്‌സൈഡാണെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. ഈ വിജയത്തോടെ സ്പെയിൻ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തിയപ്പോൾ, പരാജയപ്പെട്ടെങ്കിലും അടുത്ത മത്സരത്തിൽ കേപ് വെർദെയെ തോൽപ്പിച്ചാൽ സൗദിക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യതകൾ ഇപ്പോഴും ബാക്കിയുണ്ട്.
Related News