വാഷിംഗ്ടണ്‍- യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇറാനും തമ്മിലുള്ള പുതിയ നയതന്ത്ര നീക്കങ്ങളുടെ പശ്ചാത്തലത്തില്‍, ഇസ്രായേലുമായി ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ലെബനന്‍ പുതിയ ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നു. അമേരിക്കയുമായുള്ള തങ്ങളുടെ ചര്‍ച്ചകളുടെ ഭാഗമായി ലെബനനെ ഉള്‍പ്പെടുത്താനുള്ള ഇറാന്റെ തീരുമാനം ഈ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തുന്നുണ്ടെങ്കിലും, നേരിട്ടുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകാനുറച്ചാണ് ബെയ്‌റൂത്തിന്റെ തീരുമാനം.
മാര്‍ച്ച് 2 മുതല്‍ മേഖലയില്‍ കൊടുങ്കാറ്റായി പടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലുമായി മുഖാമുഖം നടത്തുന്ന ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്ന് ലെബനന്‍ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇറാന് പിന്തുണ പ്രഖ്യാപിച്ച് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതോടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഇതിനെത്തുടര്‍ന്നുണ്ടായ ഇസ്രായേലിന്റെ വ്യോമ-കര വ്യോമാക്രമണങ്ങളില്‍ ഇതുവരെ ലെബനനില്‍ നാലായിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ നാല് തവണ ലെബനനും ഇസ്രായേലും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ശാശ്വതമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, എല്ലാ മുന്നണികളിലും പോരാട്ടം നിര്‍ത്താന്‍ ഇറാനും യു.എസും തമ്മില്‍ ഈ ആഴ്ച ഒപ്പുവെച്ച ധാരണാപത്രമാണ് താല്‍ക്കാലികമായെങ്കിലും യുദ്ധത്തിന് നേരിയ ശമനമുണ്ടാക്കിയത്. ഈ കരാര്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളക്ക് രാഷ്ട്രീയ ഊര്‍ജ്ജം പകരുമ്പോള്‍, ലെബനന്റെ പരമാധികാരത്തിന് കടുത്ത തിരിച്ചടിയാവുകയാണ്. ലെബനന് വേണ്ടി ചര്‍ച്ച നടത്താന്‍ ടെഹ്‌റാനെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ജോസഫ് ഔണ്‍ ഉള്‍പ്പെടെയുള്ള ലെബനീസ് നേതാക്കള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്ന സാഹചര്യത്തിലാണിത്.
യു.എസ്-ഇറാന്‍ കരാര്‍ ലെബനന്‍ ഭരണകൂടത്തിന്റെ അടിത്തറയിളക്കിയെന്നും ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചെന്നുമാണ് വിദേശ ഉദ്യോഗസ്ഥരും ലെബനീസ് വക്താക്കളും റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയത്. ഈ പുതിയ സാഹചര്യത്തില്‍, ഈ ആഴ്ച ഇസ്രായേലുമായി നടക്കാനിരിക്കുന്ന ചര്‍ച്ചകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ നയതന്ത്ര ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ലെബനന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പരസ്പര വിശ്വാസമില്ലായ്മയാണ് പ്രധാന തടസ്സമെന്നും, ഇസ്രായേലിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തങ്ങള്‍ക്കോ തങ്ങളുടെ ആവശ്യങ്ങള്‍ മാനിക്കാന്‍ അവര്‍ക്കോ സാധിക്കാത്ത അവസ്ഥയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ തുറന്നുസമ്മതിച്ചു.
Related News