വാഷിംഗ്ടണ്‍- ഇസ്രായേലുമായി നടക്കാനിരിക്കുന്ന നിര്‍ണായക ചര്‍ച്ചകളില്‍ തങ്ങളുടെ പ്രധാന ലക്ഷ്യം സൈനിക പിന്മാറ്റം ഉറപ്പാക്കുക എന്നതാണെന്ന് ലെബനന്‍ വ്യക്തമാക്കി. എന്നാല്‍ തെക്കന്‍ ലെബനനില്‍ തങ്ങളുടെ സൈന്യം അനിശ്ചിതകാലത്തേക്ക് തുടരുമെന്നാണ് മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചകളില്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ലെബനന്‍ ഒരുങ്ങുന്നത്.
ചര്‍ച്ചകളില്‍ ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നതിനായി 'യുക്തിസഹമായ' ഒരു സമയക്രമം സമര്‍പ്പിക്കണമെന്ന് ബെയ്‌റൂട്ട് ആവശ്യപ്പെടുമെന്ന് ലെബനീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചര്‍ച്ചകളില്‍ മുന്നേറ്റം സൃഷ്ടിക്കാനും, ഇറാനുമായുള്ള രാഷ്ട്രീയ വടംവലിയില്‍ രാജ്യത്തിന്റെ നിലപാട് ശക്തമാക്കാനുമുള്ള ഏക അവസരം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹിസ്ബുള്ളയെ നിരായുധീകരിക്കുകയും ലെബനനുമായി യഥാര്‍ത്ഥ സമാധാന കരാറിലെത്തുകയുമാണ് വരാനിരിക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ കരുതുന്നു. ചര്‍ച്ചകളുടെ മുന്നോടിയായി നടത്തിയ മാധ്യമസമ്മേളനത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് ഡേവിഡ് മെന്‍സര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലെബനനുമായുള്ള കരാറിന് ഏക തടസ്സം ഹിസ്ബുള്ളയാണെന്നും, അതുകൊണ്ടാണ് അവരെ പൂര്‍ണ്ണമായും പിരിച്ചുവിടണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുമായി നേരിട്ടുള്ള ഒരു ആഭ്യന്തര യുദ്ധം ഒഴിവാക്കാന്‍ 2025 മുതല്‍ ലെബനന്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. അവരെ നേരിട്ട് വെല്ലുവിളിക്കാതെ നിരായുധീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ആഭ്യന്തര സംഘര്‍ഷം ഉണ്ടാകുമോ എന്ന ഭയമാണ് ലെബനന്‍ ഭരണകൂടത്തെ ഉലയ്ക്കുന്നത്.
എന്നാല്‍ പൂര്‍ണ്ണമായി നിരായുധീകരിക്കപ്പെടുക എന്ന ആവശ്യം ഹിസ്ബുള്ള പാടെ തള്ളിയിരിക്കുകയാണ്. ഇസ്രായേലുമായി ലെബനന്‍ സര്‍ക്കാര്‍ നടത്തുന്ന നേരിട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറണമെന്ന് ഹിസ്ബുള്ള ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
Related News