മിയാമി ഗാര്‍ഡന്‍സ്: ഖത്തര്‍ ലോകകപ്പിലെ കനത്ത തിരിച്ചടികള്‍ക്ക് ശേഷം റിയാക്റ്റീവ് ശൈലിയില്‍ നിന്ന് ബ്രസീലിയന്‍ കാല്‍പന്തുകളിയുടെ പരമ്പരാഗതമായ ലാറ്റിനമേരിക്കന്‍ ഒഴുക്കിലേക്ക് ടീം തിരികെയെത്തുന്ന കാഴ്ചയ്ക്കാണ് മിയാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കരുത്തരായ സ്‌കോട്ട്ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി.
സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകളും മാറ്റിയൂസ് കുന്‍ഹയുടെ ക്ലിനിക്കല്‍ ഫിനിഷിംഗും മാസ്റ്റര്‍ തന്ത്രജ്ഞന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ബ്രസീലിന് അര്‍ഹിച്ച വിജയമാണ് സമ്മാനിച്ചത്. ആക്രമണത്തില്‍ വീണ്ടെടുത്ത ഒഴുക്കും 'തുടര്‍ഭീഷണികളും' കേവലം മൂന്ന് ഗോളുകള്‍ നേടി എന്നതിലുപരി, കളിക്കളത്തില്‍ ബ്രസീല്‍ കാഴ്ച്ചവെച്ച മനോഹരമായ കോമ്പിനേഷന്‍ ഗെയിമാണ് ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ചിന്തിപ്പിക്കുന്നത്. ഒരുകാലത്ത് ബ്രസീല്‍ ഫുട്‌ബോളിന്റെ മുഖമുദ്രയായിരുന്ന 'വണ്‍-ടു' പാസുകളും, ലൈനുകള്‍ക്കിടയിലൂടെയുള്ള അതിവേഗ മുന്നേറ്റങ്ങളും മത്സരത്തിലുടനീളം കാണാമായിരുന്നു.
ബോക്‌സില്‍ മാറ്റിയൂസ് കുന്‍ഹയുടെ സാന്നിധ്യം സ്‌കോട്ടിഷ് പ്രതിരോധ നിരയെ നിരന്തരം ആശയക്കുഴപ്പത്തിലാക്കി. വിനിയെ മാത്രം പൂട്ടാന്‍ ശ്രമിച്ചാല്‍ കുന്‍ഹ കളി അവസാനിപ്പിക്കും എന്ന ഭയം സ്‌കോട്ട്ലന്‍ഡ് പ്രതിരോധത്തിന് മുകളില്‍ അധിക സമ്മര്‍ദ്ദം ചെലുത്തി.
പരിക്കേറ്റ റഫീന്യയ്ക്ക് പകരം അപ്രതീക്ഷിതമായി ആദ്യ ഇലവനില്‍ ഇടംപിടിച്ച 19 കാരന്‍ ബോണ്‍മൗത്ത് താരം റയാന്‍ മത്സരത്തിലെ ഏറ്റവും വലിയ പോസിറ്റീവ് ഘടകമായിരുന്നു. ഏഴാം മിനിറ്റില്‍ സ്‌കോട്ടിഷ് ഡിഫെന്‍ഡര്‍ സ്‌കോട്ട് മക്കെന്നയുടെ പിഴവ് മുതലെടുത്ത് പന്ത് തട്ടിയെടുത്ത് വിനീഷ്യസിന് അസിസ്റ്റ് നല്‍കിയത് ഈ കൗമാരതാരമാണ്.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ യുവ വിസ്മയം എന്‍ഡ്രിക്കും വരും മത്സരങ്ങളില്‍ ബ്രസീലിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ പോകുന്ന മൂന്നാം ഭീഷണിയാണെന്ന് തെളിയിച്ചു. കുറച്ചു കാലമായി വൈകാരികമായ തകര്‍ച്ച നേരിട്ടിരുന്ന ബ്രസീല്‍ ടീമിന്, കാര്‍ലോ ആന്‍സലോട്ടിയുടെ ശാന്തതയും തന്ത്രങ്ങളും വലിയൊരു മാനസിക വീര്യം നല്‍കിയിട്ടുണ്ട്. പ്രതിരോധ നിര മുന്‍പത്തേക്കാള്‍ സംഘടിതമായി കാണപ്പെട്ടു. സ്‌കോട്ട്ലന്‍ഡ് നായകന്‍ സ്‌കോട്ട് മക്ടോമിനെയ്ക്ക് ലഭിച്ച നാലോളം മികച്ച അവസരങ്ങള്‍ ബ്രസീലിയന്‍ ഗോളി അലിസണ്‍ ബെക്കറും പ്രതിരോധവും ചേര്‍ന്ന് വിജയകരമായി നിഷ്പ്രഭമാക്കി.
ജൈര്‍സീഞ്ഞോ, റൊമാരിയോ, റൊണാള്‍ഡോ, റിവാള്‍ഡോ എന്നിവര്‍ക്ക് ശേഷം ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന അഞ്ചാമത്തെ ബ്രസീലിയന്‍ താരമായി വിനീഷ്യസ് മാറി. തങ്ങള്‍ ഫുട്‌ബോള്‍ ലോകത്തെ ഭീമന്മാരാണെന്ന കാര്യം ബ്രസീല്‍ വീണ്ടും വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു. 2014-ലെ ലോകകപ്പിന് ശേഷം മാനസികമായി തളര്‍ന്നുപോയ ഒരു ടീമിനെ ആന്‍സലോട്ടി തിരികെ കൊണ്ടുവരികയാണ്.
മത്സരത്തിന്റെ 76-ാം മിനിറ്റില്‍ മാറ്റിയൂസ് കുന്‍ഹയ്ക്ക് പകരക്കാരനായി പരിക്കില്‍ നിന്നും മോചിതനായി നെയ്മര്‍ ജൂനിയര്‍ കളത്തിലേക്കിറങ്ങിയത് സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ബെഞ്ചില്‍ നിന്നിറങ്ങുമ്പോള്‍ യാതൊരുവിധ അനിഷ്ടങ്ങളും കാണിക്കാതെ, നിറഞ്ഞ ചിരിയോടെ ടീമിനായി കളത്തിലിറങ്ങിയ നെയ്മറുടെ ആറ്റിറ്റിയൂഡ് ടീമിലെ പുതിയ പോസിറ്റീവ് അന്തരീക്ഷത്തിന്റെ തെളിവാണ്. ജൂണ്‍ 29-ന് ടെക്‌സാസിലെ ഹൂസ്റ്റണില്‍ നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ഗ്രൂപ്പ് എഫിലെ റണ്ണേഴ്‌സ് അപ്പുമായി (നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍ അല്ലെങ്കില്‍ സ്വീഡന്‍) ബ്രസീല്‍ ഏറ്റുമുട്ടും.
Related News