ടൊറന്റോ: ലോകകപ്പ് ഫുട്‌ബോളില്‍ പത്തുപേരുമായി കളിച്ച ഇറാഖിനെതിരെ ഏകപക്ഷീയമായ അഞ്ചു ഗോളുകളുടെ തകര്‍പ്പന്‍ വിജയവുമായി സെനഗല്‍. ഗ്രൂപ്പ് ഐ-യിലെ അവസാന മത്സരത്തില്‍ വിജയിച്ചതോടെ സെനഗല്‍ നോക്കൗട്ട് സാധ്യതകള്‍ നിലനിര്‍ത്തി. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സെനഗല്‍ ഫിനിഷ് ചെയ്തത്. മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് സെനഗല്‍. എങ്കിലും, അവസാന 32-ല്‍ ഇടംപിടിക്കാന്‍ മറ്റു മത്സരങ്ങളിലെ ഫലങ്ങള്‍ കൂടി സെനഗലിന് അനുകൂലമാകേണ്ടതുണ്ട്.
ഫ്രാന്‍സിനോടും നോര്‍വെയോടും തോറ്റ ശേഷം ടൊറന്റോയില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് സെനഗല്‍ കാഴ്ചവെച്ചത്. ഈ വിജയം സ്‌കോട്ട്ലന്‍ഡിനെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളി. എട്ടു ടീമുകള്‍ക്ക് മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ അവസരമുള്ളൂ എന്നതിനാല്‍ സ്‌കോട്ട്ലന്‍ഡിന്റെ പ്രതീക്ഷകള്‍ മങ്ങുകയാണ്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ അബ്ദുള്ള സെക്കിന്റെ ഹെഡറിലൂടെ സെനഗല്‍ ലീഡ് നേടി. 13-ാം മിനിറ്റില്‍ സാദിയോ മാനെയെ ഫൗള്‍ ചെയ്തതിന് ഇറാഖ് പ്രതിരോധതാരം റെബിന്‍ സുലാക്കയെ റഫറി ആന്റണി ടെയ്ലര്‍ നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയത് ഇറാഖിന് കനത്ത തിരിച്ചടിയായി. വി.എ.ആര്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറിയുടെ കടുത്ത തീരുമാനം.
ആദ്യ പകുതിയില്‍ ഒരു ഗോളിന് ലീഡ് ചെയ്ത സെനഗല്‍, രണ്ടാം പകുതിയില്‍ ഗോളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 56-ാം മിനിറ്റില്‍ ഇസ്മായില സാറിലൂടെ രണ്ടാം ഗോള്‍ നേടി. തുടര്‍ന്ന് പകരക്കാരനായി വന്ന പേപ്പ ഗുവേ 59-ാം മിനിറ്റിലും 71-ാം മിനിറ്റിലും ഗോളുകള്‍ നേടി ഇരട്ടനേട്ടം സ്വന്തമാക്കി. അവസാനമായി പകരക്കാരന്‍ ഇലിമാന്‍ എന്‍ഡിയെ കൂടി സ്‌കോര്‍ ചെയ്തതോടെ സെനഗല്‍ 5-0 എന്ന തകര്‍പ്പന്‍ ജയം പൂര്‍ത്തിയാക്കി. ഗോള്‍ വ്യത്യാസം മെച്ചപ്പെടുത്തി നോക്കൗട്ടില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സെനഗല്‍ ടീം.
Related News