ഹൂസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൗദി അറേബ്യ വീണ്ടും പുറത്ത്. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ കേപ് വേര്‍ഡെയോട് സമനില വഴങ്ങിയതോടെയാണ് സൗദിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചത്. തുടര്‍ച്ചയായ ആറാം തവണയാണ് സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത്. മത്സരത്തിന് മുന്‍പ് ഹൂസ്റ്റണ്‍ നഗരം സൗദിയുടെ 'രണ്ടാമത്തെ വീട്' എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. സൗദിയുമായുള്ള നഗരത്തിന്റെ ശക്തമായ സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഈ വിശേഷണം. എന്നാല്‍ സ്റ്റേഡിയത്തിലെത്തിയ കാണികള്‍ കേപ് വേര്‍ഡെയുടെ വിജയത്തിനാണ് കയ്യടികള്‍ നല്‍കിയത്.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ കൊച്ചു രാജ്യമായ കേപ് വേര്‍ഡെ ലോകകപ്പിലെ കന്നിക്കാരാണ്. ലിങ്ക്ഡ്ഇന്‍ വഴി സന്ദേശം അയച്ച് ടീമിലേക്ക് വിളിച്ച ഡിഫന്‍ഡറും, 40 വയസ്സുകാരനായ ഗോള്‍കീപ്പറും അടങ്ങുന്ന ടീം ഫുട്‌ബോള്‍ ലോകത്തെ ഈ വേനല്‍ക്കാലത്തെ ഏറ്റവും വലിയ അത്ഭുതമായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉറുഗ്വേ പുറത്തായതോടെയാണ് കേപ് വേര്‍ഡെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. അടുത്ത റൗണ്ടില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയാണ് ഇവരുടെ എതിരാളികള്‍.
മത്സരശേഷം സൗദി താരങ്ങള്‍ നിശബ്ദമായാണ് സ്റ്റേഡിയം വിട്ടത്. ടീമിലെ യുവതാരം മുഹമ്മദ് അല്‍-ഷാമത്ത് മാത്രമാണ് മാധ്യമങ്ങളോട് സംസാരിച്ചത്. 'ഞങ്ങള്‍ എത്രത്തോളം നിരാശരാണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ആരാധകരുടെ വേദന ഞങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങള്‍ ഒട്ടും ആഗ്രഹിച്ച ഫലമല്ല ഇത്. തെറ്റുകള്‍ തിരുത്തി മുന്നേറാനാണ് ശ്രമം,' അല്‍-ഷാമത്ത് പറഞ്ഞു.
കേപ് വേര്‍ഡെയുടെ 40 വയസ്സുകാരന്‍ ഗോള്‍കീപ്പര്‍ വോസിന്‍ഹയാണ് സ്റ്റേഡിയത്തിലെയും ആരാധകരുടെയും മനം കവര്‍ന്നത്. അദ്ദേഹത്തിന്റെ വലിയ കട്ടൗട്ടുകളും ജഴ്‌സികളും ധരിച്ചെത്തിയ ആരാധകര്‍ മത്സരത്തിലുടനീളം ആവേശമായി. കേപ് വേര്‍ഡെയുടെ 10 ചെറുദ്വീപുകളില്‍ നിന്നുള്ള ആരാധകര്‍ തങ്ങളുടെ ടീമിന് നല്‍കിയ പിന്തുണ വമ്പന്‍ ടീമുകള്‍ക്ക് പോലും മാതൃകയായി.
ജൂലൈ 3-ന് മയാമിയില്‍ വെച്ചാണ് നോക്കൗട്ട് റൗണ്ടില്‍ കേപ് വേര്‍ഡെ അര്‍ജന്റീനയെ നേരിടുന്നത്. മെസ്സിയുടെ തട്ടകത്തില്‍ നടക്കുന്ന ഈ മത്സരത്തിലും ആരാധകരുടെ പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു രാജ്യം.
Related News