ഹൂസ്റ്റൺ:'ഫിഫ ലോകകപ്പിലെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പ്യന്മാരായ ബ്രസീൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബ്രസീൽ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയിൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 29-ാം മിനിറ്റിൽ കൈഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ബ്രസീലിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ബോക്സിന് പുറത്തുനിന്ന് സാനോ തൊടുത്ത മികച്ചൊരു ഷോട്ട് അലിസണെ മറികടന്ന് വലയിൽ അഭയം പ്രാപിക്കുകയായിരുന്നു. ഒന്നാം പകുതിയിൽ ഈ ഒരു ഗോളിന്റെ ലീഡുമായി ജപ്പാൻ കളം വിട്ടു.
എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയെഴുതിയ കോച്ച് കാർലോ ആൻസലോട്ടിയുടെ ബ്രസീലിനെയാണ് മൈതാനത്ത് കണ്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വെറ്ററൻ താരം കാസെമിറോയിലൂടെ ബ്രസീൽ സമനില പിടിച്ചു. ബിഗ് ഗാബി നൽകിയ മികച്ചൊരു ക്രോസ്സ് അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ കാസെമിറോ ജപ്പാന്റെ വലയിലെത്തിക്കുകയായിരുന്നു.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്നും അധികസമയത്തേക്ക് കടക്കുമെന്നും തോന്നിച്ച നിമിഷത്തിലാണ് നാടകീയമായ വിജയഗോൾ പിറന്നത്. ഇഞ്ചുറി ടൈമിന്റെ 96-ാം മിനിറ്റിൽ ബ്രൂണോ ഗ്വിമാരസിന്റെ പാസിൽ നിന്നും ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ വിജയഗോൾ സ്വന്തമാക്കി. ഈ ജയത്തോടെ ബ്രസീൽ അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോൾ, മികച്ച പോരാട്ടം കാഴ്ചവെച്ച ജപ്പാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി.
Related News