റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ എഞ്ചിനീയറിംഗ് പ്രൊഫഷനുകളില്‍ സ്വദേശിവല്‍ക്കരണം 30 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനം ഇന്ന് (2026 ജൂണ്‍ 30) മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നഗരസഭ-ഭവന മന്ത്രാലയവുമായി സഹകരിച്ചാണ് തീരുമാനം നടപ്പിലാക്കുന്നത്. ഏകീകൃത സൗദി പ്രൊഫഷണല്‍ വര്‍ഗീകരണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതും, അഞ്ചോ അതിലധികമോ ജീവനക്കാരുള്ളതുമായ സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാകുക.
ആകെ 46 എഞ്ചിനീയറിംഗ് തസ്തികകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ സ്വദേശിവല്‍ക്കരണ തീരുമാനം വന്നിരിക്കുന്നത്. ആര്‍ക്കിടെക്റ്റ്, പവര്‍ ജനറേഷന്‍ എഞ്ചിനീയര്‍, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയര്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍, വെഹിക്കിള്‍ എഞ്ചിനീയര്‍, മറൈന്‍ എഞ്ചിനീയര്‍, സാനിറ്ററി എഞ്ചിനീയര്‍, ടെക്‌നിക്കല്‍ പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, സൈറ്റ് ഡിസൈന്‍ എഞ്ചിനീയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എഞ്ചിനീയര്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എഞ്ചിനീയര്‍, ഏവിയേഷന്‍ എഞ്ചിനീയര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന പ്രധാന തസ്തികകളാണ്. കൂടാതെ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സിന്റെ പ്രൊഫഷണല്‍ അക്രഡിറ്റേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേക നിരീക്ഷണ സംഘങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു. എഞ്ചിനീയറിംഗ് തസ്തികകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഈ പരിശോധനകളുടെ ലക്ഷ്യം. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും നിയമം പാലിക്കാത്ത നിയമലംഘകരായ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് ഉല്‍പ്പാദനക്ഷമവും സുരക്ഷിതവുമായ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന സ്വദേശികളുടെ എണ്ണവും എഞ്ചിനീയറിംഗ് മേഖലയുടെ ആവശ്യകതയും മുന്‍നിര്‍ത്തിയാണ് ഈ നടപടി. സൗദി തൊഴില്‍ വിപണി തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ദേശീയ പ്രതിഭകളെ പിന്തുണയ്ക്കുന്നതിനുമായി ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന് നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.
Related News