റിയാദ്- സൗദി ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ഹെല്‍ത്ത് ക്ലസ്റ്ററുകളിലേക്ക് മാറ്റുന്നതിനുള്ള രണ്ടാം ഘട്ട നടപടികള്‍ ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി വിജയകരമായി പൂര്‍ത്തിയാക്കി. ആരോഗ്യ-ഭരണ വിഭാഗങ്ങളിലെ 68,000-ത്തിലധികം ജീവനക്കാരാണ് ഈ ഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ട്രാന്‍സ്ഫര്‍ ഓഫറുകള്‍ ലഭിച്ചവരില്‍ 99 ശതമാനത്തിലധികം പേരും ഇത് സ്വീകരിച്ചു എന്നത് വലിയൊരു നേട്ടമായി കമ്പനി ചൂണ്ടിക്കാണിക്കുന്നു.
ആദ്യ ഘട്ടത്തില്‍ റിയാദ് ഹെല്‍ത്ത് 2, കിഴക്കന്‍ പ്രവിശ്യ, അല്‍-ഖസീം എന്നീ ക്ലസ്റ്ററുകളിലായി 62,000-ത്തിലധികം ജീവനക്കാരെ മാറ്റിയിരുന്നു. ഇപ്പോള്‍ രണ്ടാം ഘട്ടത്തില്‍ അല്‍-അഹ്‌സ, ത്വാഇഫ്, നജ്‌റാന്‍, ഹാഇല്‍, തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, ഹഫര്‍ അല്‍-ബാത്തിന്‍ എന്നീ മേഖലകളിലെ ഹെല്‍ത്ത് ക്ലസ്റ്ററുകളാണ് ഉള്‍പ്പെടുന്നത്. ഇതോടെ രണ്ട് ഘട്ടങ്ങളിലുമായി ആകെ 1,30,000-ത്തിലധികം ജീവനക്കാരെ 10 ഹെല്‍ത്ത് ക്ലസ്റ്ററുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് പൂര്‍ത്തിയായത്.
മന്ത്രിസഭാ തീരുമാനം (നമ്പര്‍ 616) അനുസരിച്ചുള്ള വ്യക്തമായ ചട്ടക്കൂടുകള്‍ പാലിച്ചാണ് ഈ സ്ഥലംമാറ്റ നടപടികള്‍. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ തൊഴില്‍ സ്ഥിരതയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനും ഇതിലൂടെ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഔദ്യോഗിക കരാര്‍ നടപടികള്‍ 'ഖിവ' പ്ലാറ്റ്ഫോം വഴിയാണ് പൂര്‍ത്തിയാക്കിയത്. ജീവനക്കാരുടെ സംശയങ്ങള്‍ ദുരീകരിക്കാനും അവരുടെ ആനുകൂല്യങ്ങളെക്കുറിച്ച് വ്യക്തത നല്‍കാനുമായി നിരവധി വര്‍ക്ക്ഷോപ്പുകളും യോഗങ്ങളും കമ്പനി സംഘടിപ്പിച്ചിരുന്നു.
സൗദി ആരോഗ്യമേഖലയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചുവടുവെപ്പാണിത്. സ്വദേശി പ്രതിഭകളെ ശാക്തീകരിക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും മാറ്റം സഹായിക്കും. സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുന്ന ആരോഗ്യ മേഖലയിലെ വികസനങ്ങള്‍ രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 79.7 വയസ്സായി ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ചികിത്സയേക്കാള്‍ രോഗപ്രതിരോധത്തിന് മുന്‍ഗണന നല്‍കുന്ന ആരോഗ്യ മാതൃകയാണ് ഇതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
Related News