കവരത്തി: ലക്ഷദ്വീപ് ഭരണകൂടം നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി സ്ഥിരജീവനക്കാരെ പിരിച്ചുവിടുന്ന നടപടി സാമൂഹ്യനീതിയുടെ ലംഘനമാണെന്ന് ലക്ഷദ്വീപ് എം.പി. ഹംദുള്ള സഈദ് പറഞ്ഞു. വ്യക്തമായ കാരണങ്ങളോ നിയമപരമായ മുന്നറിയിപ്പുകളോ നല്‍കാതെ 47 സ്ഥിരജീവനക്കാരെ ജോലിയില്‍നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സര്‍വീസസ് സ്‌പെഷ്യല്‍ സെക്രട്ടറി പത്മാകര്‍ ത്രിപാഠി പുറത്തിറക്കിയത്. ഉത്തരവുപ്രകാരം പിരിച്ചുവിടപ്പെടുന്നവര്‍ക്ക് മൂന്ന് മാസത്തെ ശമ്പളവും മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങളും അനുവദിക്കും. പൊതുതാല്‍പര്യാര്‍ഥമാണ് ഇവരെ പിരിച്ചുവിടുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല.
2021 ഓഗസ്റ്റില്‍ ലക്ഷദ്വീപ് ഭരണകൂടം ഉദ്യോഗസ്ഥരുടെ കാര്യക്ഷമത പരിശോധിക്കാന്‍ നിയമിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഇപ്പോള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നത്. നേരത്തെ സമാനമായ പിരിച്ചുവിടല്‍ നടപടി ഉണ്ടായപ്പോള്‍, ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ലക്ഷദ്വീപ് എം.പി. തേടിയിരുന്നു. ഈ വിഷയത്തിലുള്ള എം.പി.യുടെ നിവേദനം മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കെയാണ് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ നടത്താന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചത്.
ലക്ഷദ്വീപിന്റെ സാമ്പത്തിക ഭദ്രതയെയും ജീവനക്കാരുടെ അവകാശങ്ങളെയും ദോഷകരമായി ബാധിക്കുന്ന നടപടി എത്രയും വേഗം പിന്‍വലിക്കണമെന്നും, ഇക്കാര്യം വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും ഹംദുള്ള സഈദ് എം.പി. അറിയിച്ചു. കൂടാതെ, ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Related News