വാഷിംഗ്ടണ്‍: ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും സന്നദ്ധനാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ശത്രുത വീണ്ടും ശക്തമായെങ്കിലും വാഷിംഗ്ടണ്‍ ടെഹ്റാനുമായി സംസാരിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡിസംബര്‍ 2024 മുതല്‍ തടവിലായിരുന്ന ഒരു യു.എസ് പൗരനെ ഇറാന്‍ മോചിപ്പിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഇത് പുതിയൊരു നയതന്ത്ര ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയേക്കുമെന്ന സൂചന നല്‍കുന്നുണ്ട്.
'യുണൈറ്റഡ് സ്റ്റേറ്റ്‌സിനോട് നല്‍കിയ വാക്കുപാലിക്കാതെ അവര്‍ പിന്മാറുമ്പോള്‍ പ്രസിഡന്റ് അവരെ ഉത്തരവാദികളാക്കും. അതേസമയം തന്നെ അദ്ദേഹം നയതന്ത്ര ചര്‍ച്ചകള്‍ക്കും എപ്പോഴും തയ്യാറാണ്,' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിന്‍ ലെവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പ്രസിഡന്റുമായി ഒരു കരാറിലെത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ അവരുമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്കുനേരെ വെടിയുതിര്‍ത്താല്‍ അതിനുള്ള വില അവര്‍ നല്‍കേണ്ടിവരുമെന്നതില്‍ സംശയമില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണില്‍ ഉണ്ടാക്കിയ ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ പ്രതിസന്ധിയിലാണ്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാനിയന്‍ നീക്കങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ് നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇറാന്‍ വീണ്ടും ചര്‍ച്ചാമേശയിലേക്ക് മടങ്ങിവന്നില്ലെങ്കില്‍ രാജ്യത്തെ പവര്‍ പ്ലാന്റുകളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം വ്യാപിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച തുടര്‍ച്ചയായ അഞ്ചാം രാത്രിയും യു.എസ് സേന ഇറാനില്‍ വ്യോമാക്രമണം നടത്തിയതായി യു.എസ് മിലിട്ടറി അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ക്വഷ്ം ദ്വീപിലും ഇറാനിലെ ഏറ്റവും വലിയ തുറമുഖവും നാവിക-വിപ്ലവ ഗാര്‍ഡ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന ബന്ദര്‍ അബ്ബാസിനടുത്തും യു.എസ് പ്രൊജക്ടൈലുകള്‍ പതിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങള്‍ തുടരുമ്പോഴും, ഇറാനില്‍ തടവിലായിരുന്ന യു.എസ് പൗരന്റെ മോചനത്തെ 'സൗഹൃദത്തിന്റെ ഒരു നല്ല നീക്കം' എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു.
ഡിസംബര്‍ 2024 മുതല്‍ 'വ്യാജ ആരോപണങ്ങളുടെ പേരില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന' ഡെന കരാരി (Dena Karari) ഇപ്പോള്‍ സുരക്ഷിതയായി അമേരിക്കയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ അഭിഭാഷകനായ ജാരെഡ് ജെന്‍സര്‍ വ്യക്തമാക്കി. ആഗോള എണ്ണ-വാതക വ്യാപാരത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കാണ് നിലവിലെ സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദു. കഴിഞ്ഞ മാസം യു.എസ്-ഇറാന്‍ കരാറിനെ തുടര്‍ന്ന് ഈ കടലിടുക്ക് താല്‍ക്കാലികമായി തുറന്നെങ്കിലും, 'യു.എസിന്റെ ആക്രമണം അവസാനിക്കുന്നത് വരെ' കടലിടുക്ക് വീണ്ടും അടച്ചിരിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇറാന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ യു.എസ് ഉപരോധവും ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം പാകിസ്ഥാന്റെ മാധ്യസ്ഥതയില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍, അക്രമങ്ങള്‍ അവസാനിപ്പിച്ച് സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ എല്ലാ കക്ഷികളും തയ്യാറാകണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് താഹിര്‍ അന്ദ്രബി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെടുമ്പോള്‍ മാത്രമാണ് അതിന് അര്‍ത്ഥമുള്ളതെന്ന് ഇറാന്റെ മുഖ്യ ചര്‍ച്ചാകാരനായ മൊഹമ്മദ് ബഘേര്‍ ഗാലിബഫ് മുന്നറിയിപ്പ് നല്‍കി. യു.എസ് ഭീഷണികള്‍ നടപ്പിലാക്കുകയാണെങ്കില്‍ 'മേഖലയിലെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തുകളയുമെന്ന്' ഇറാന്റെ സൈനിക ആസ്ഥാന വക്താവ് വ്യാഴാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
Related News