വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്കന്‍ സേന വ്യോമാക്രമണം നടത്തി. ആക്രമണം തുടര്‍ന്നാല്‍ 'പൂര്‍ണ്ണതോതിലുള്ള സൈനിക തിരിച്ചടി' നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ സൈനിക ഉപദേശകന്‍ മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
യുഎസ് കമാന്‍ഡറുടെ നിര്‍ദേശപ്രകാരം ഇറാനിലെ സൈനിക ശേഷി തകര്‍ക്കുന്നതിനായുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്ന് അമേരിക്ക എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. അതേസമയം, ബന്ദര്‍ അബ്ബാസിലെ പവര്‍ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷന്‍, പാലങ്ങള്‍ തുടങ്ങിയ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ അമേരിക്ക ലക്ഷ്യം വെക്കുന്നതായി ഇറാന്‍ ആരോപിച്ചു. പാലം തകര്‍ത്തതിനെത്തുടര്‍ന്ന് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചു.
മേഖലയില്‍ വ്യാപിക്കുന്ന സംഘര്‍ഷം
യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഗള്‍ഫ് മേഖലയെ ആകെ ആശങ്കയിലാഴ്്ത്തിയിരിക്കുകയാണ്. കുവൈത്തിലെ രണ്ട് കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തീപിടുത്തമുണ്ടായി. കുവൈത്ത് ഫയര്‍ ഫോഴ്‌സ് ഉടന്‍ തന്നെ തീയണച്ചതായും ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറിന് സമീപം മിസൈല്‍ പതിച്ചതായും ബഹ്റൈനില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിച്ചുവെന്ന് ആരോപിച്ച് തായ്ലന്‍ഡ് പതാകയുള്ള കപ്പലിനുനേരെ ഇറാന്‍ നാവികസേന ആക്രമണം നടത്തി.
സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. മേഖലയിലെ സൈനിക നടപടികള്‍ നിര്‍ത്തണമെന്നും സമാധാനപരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ്രായേലിലേക്ക് അമേരിക്കന്‍ കരുനീക്കം
ഇറാനെതിരെ ശക്തമായ ബോംബാക്രമണത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതിനിടെ, ഇസ്രായേലിലേക്ക് കൂടുതല്‍ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അമേരിക്ക അയച്ചതായാണ് വിവരം. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ 33 യുഎസ് ടാങ്കര്‍ വിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇത് ഇസ്രായേലിലെ സൈനിക സന്നാഹം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രങ്ങള്‍ തകര്‍ന്നതാണ് വീണ്ടും മേഖലയെ യുദ്ധത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ പോരാട്ടം അന്താരാഷ്ട്ര തലത്തില്‍ വലിയ സാമ്പത്തിക, സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
Related News