ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ കഴിഞ്ഞ 21 ദിവസമായി നിരാഹാര സമരം നടത്തിവന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ശനിയാഴ്ച പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന 'പാര്‍ലമെന്റ് മാര്‍ച്ചിന്' 48 മണിക്കൂര്‍ ശേഷിക്കെയാണ് അദ്ദേഹത്തെ സമരപ്പന്തലില്‍ നിന്ന് നീക്കം ചെയ്തത്. ഇതോടൊപ്പം കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജീത് ദിപ്കെയെയും പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെ പോലീസ് മര്‍ദ്ദിച്ചതായും തടവിലാക്കിയതായും ദിപ്കെ ആരോപിച്ചു.
ഹൈക്കോടതിയുടെ ഉത്തരവും മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശവും മാനിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡല്‍ഹി ഡിസിപി എക്‌സ് വഴി വ്യക്തമാക്കി. നിരാഹാര സമരം ആരംഭിച്ച ശേഷം വാങ്ചുക്കിന്റെ ശരീരഭാരം 9 കിലോയിലധികം കുറഞ്ഞതായും, സ്ഥിതി കൂടുതല്‍ വഷളായാല്‍ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ, 19-ാം ദിവസത്തെ പരിശോധനയില്‍ അദ്ദേഹം മാനസികമായി ജാഗരൂകനാണെന്ന് ഡോ. സതീഷ് ലാംബ വ്യക്തമാക്കിയിരുന്നുവെങ്കിലും, ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു.
സമരത്തിന്റെ 20-ാം ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍, ജൂലൈ 20-ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ വന്‍തോതില്‍ ആളുകള്‍ പങ്കെടുക്കണമെന്ന് വാങ്ചുക് ആഹ്വാനം ചെയ്തു. 'എന്റെ ശരീരത്തിലെ 20 ശതമാനത്തോളം ഭാഗം ഇതിനകം നഷ്ടമായിക്കഴിഞ്ഞു. കൊഴുപ്പും പേശികളും പോയി, ഇനി അവയവങ്ങളെ ബാധിക്കും. പക്ഷെ എന്റെ മനസ്സ് ഇപ്പോഴും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ തെളിയിക്കാം,' അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, ജനകീയ പ്രക്ഷോഭങ്ങളുടെ ശക്തിയെ പലരും കുറച്ചുകാണുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സവാളയുടെ വിലക്കയറ്റം മൂലം ഇന്ത്യയില്‍ സര്‍ക്കാരുകള്‍ വീണിട്ടുണ്ടെങ്കില്‍, കുട്ടികളുടെ ഭാവിയെയും വിദ്യാഭ്യാസത്തെയും ബാധിക്കുന്ന വിഷയത്തില്‍ എന്തുകൊണ്ട് മാറ്റം സംഭവിക്കില്ലെന്നും അദ്ദേഹം ചോദിച്ചു.
ജൂണ്‍ 20 മുതല്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുകയാണ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി, ജുഡീഷ്യല്‍ അന്വേഷണം, പരീക്ഷാ സമ്പ്രദായത്തില്‍ സമഗ്രമായ മാറ്റം എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ജൂണ്‍ 28 മുതലാണ് സോനം വാങ്ചുക് ഈ സമരത്തില്‍ പങ്കുചേര്‍ന്നത്.
Related News