അമരാവതി- ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം കുറഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആന്ധ്രാപ്രദേശില്‍ വീണ്ടും ആശങ്ക ഉയരുന്നു. സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങളും നിരവധി പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. ജൂണ്‍ 26 നും ജൂലൈ 16 നും ഇടയില്‍ വിവിധ ജില്ലകളില്‍ നിന്നായി 12 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
മരണപ്പെട്ടവരില്‍ മൂന്ന് പേര്‍ രായലസീമയിലെ കടപ്പ സ്വദേശികളും നാലാമന്‍ തീരദേശ ആന്ധ്രയിലെ കാക്കിനട സ്വദേശിയുമാണ്. മരിച്ച നാല് പേര്‍ക്കും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യന്‍ അറിയിച്ചു. കടപ്പയില്‍ നിന്നുള്ള രോഗികളിലൊരാള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നുവെന്നും കാക്കിനടയില്‍ മരിച്ചത് ഒരു പെണ്‍കുട്ടിയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈറസ് വകഭേദം തിരിച്ചറിയുന്നതിനായി രോഗികളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.
ഈ വര്‍ഷം ജൂണ്‍ 26 നാണ് ആന്ധ്രയിലെ ആദ്യത്തെ കോവിഡ് കേസ് കടപ്പയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടത്തിയ 68 പരിശോധനകളില്‍നിന്നാണ് ബാക്കി 11 കേസുകള്‍ കൂടിയുണ്ടെന്ന് കണ്ടെത്തിയത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ എട്ടെണ്ണം കടപ്പയിലും, രണ്ടെണ്ണം ഗുണ്ടൂരിലും, വിശാഖപട്ടണം, കാക്കിനട എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ്. ബാധിതരില്‍ മൂന്ന് പേര്‍ ഹോം ഐസൊലേഷനിലും രണ്ട് പേര്‍ ആശുപത്രിയിലുമാണ്. സുഖം പ്രാപിച്ച മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ വിവിധ പ്രദേശങ്ങളിലായതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മാസ്‌ക് ധരിക്കുക, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജി. വീരപാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു.
Related News