ടെഹ്റാന്‍: അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ 'മറക്കാനാവാത്ത പാഠങ്ങള്‍' പഠിപ്പിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ മുന്നറിയിപ്പ് നല്‍കി. യുദ്ധം തുടങ്ങിയതിനുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത ഖാംനഇയുടെ പ്രസ്താവന ഔദ്യോഗിക ടെലിവിഷന്‍ വഴിയാണ് പുറത്തുവിട്ടത്. അമേരിക്കയുമായി മാസങ്ങള്‍ക്ക് മുന്‍പ് ഒപ്പുവെച്ച ഇടക്കാല കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നത് നിര്‍ത്തിവെക്കുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പ് 'മൂല്യമില്ലാത്തതും അസാധുവുമാണ്' എന്ന് ഖാംനഇ വിശേഷിപ്പിച്ചത്. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ കരാര്‍.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ചുള്ള തര്‍ക്കം മുറുകിയതോടെ, ശനിയാഴ്ചയും മേഖലയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ശക്തമായ ആക്രമണങ്ങള്‍ നടന്നു. നാല് മാസത്തിലധികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ സമാധാനത്തിനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.
തങ്ങളുടെ ഏഴാം ദിവസത്തെ ആക്രമണത്തില്‍ സര്‍വൈലന്‍സ് സൈറ്റുകള്‍, സൈനിക ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍, ഭൂഗര്‍ഭ ആയുധ സംഭരണശാലകള്‍, നാവിക ശേഷി എന്നിവ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.
കുവൈറ്റിലും ഇറാഖിലും ആക്രമണം
കുവൈറ്റിന് നേരെയുണ്ടായ ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒരു ജലശുദ്ധീകരണ പ്ലാന്റിന് തീപിടിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുവൈറ്റിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കുവൈറ്റിലെ പല പവര്‍ ജനറേഷന്‍ യൂണിറ്റുകളും അടച്ചുപൂട്ടി. മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് കുവൈറ്റ് തങ്ങളുടെ വ്യോമമേഖല താല്‍ക്കാലികമായി അടയ്ക്കുകയും വിമാന സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും ചെയ്തു. ഇറാഖിലെ ഇര്‍ബില്‍ നഗരത്തിന് മുകളില്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി ഇറാഖ് അറിയിച്ചു. ജോര്‍ദാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ തകര്‍ത്തതായും ബഹ്റൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് യുഎസ്
ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ വൈദ്യുതി നിലയങ്ങള്‍ക്കും ജലശുദ്ധീകരണ പ്ലാന്റുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ തകരാറുകള്‍ സംഭവിച്ചു. പ്രധാന പാതകളെയും പാലങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ടെഹ്റാനിലേക്കുള്ള ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ അമേരിക്കന്‍ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെടുകയും 400-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതി വാതകവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും, ഇതുവഴി കടന്നുപോകുന്ന കപ്പലുകള്‍ തങ്ങള്‍ക്ക് ഫീസ് നല്‍കണമെന്നുമാണ് ഇറാന്‍ നിലപാട്. എന്നാല്‍, ഇതിനെ അന്താരാഷ്ട്ര ജലപാതയായാണ് ലോകം കണക്കാക്കുന്നത്. ഇറാന്‍ കടലിടുക്ക് അടച്ചതോടെ എണ്ണവില ബാരലിന് 86 ഡോളറിലധികമായി ഉയര്‍ന്നു.
യുദ്ധം സൈനിക ലക്ഷ്യങ്ങളില്‍ നിന്ന് മാറി സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലേക്കും വാണിജ്യ സംവിധാനങ്ങളിലേക്കും വ്യാപിക്കുന്നതില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കന്‍ ആക്രമണം തുടര്‍ന്നാല്‍ പൂര്‍ണ്ണ തോതിലുള്ള ആക്രമണങ്ങളിലേക്ക് കടക്കുമെന്ന് ഇറാനിയന്‍ സൈനിക ഉപദേഷ്ടാവ് മൊഹ്സെന്‍ റെസായി മുന്നറിയിപ്പ് നല്‍കി. ചൈനയും പാകിസ്ഥാനും ഇരുരാജ്യങ്ങളോടും വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും ഇരുപക്ഷവും തയ്യാറായിട്ടില്ല.
Related News