കോഴിക്കോട്: വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ ഗൗരവമായി കണ്ട് മുസ്ലിം ലീഗ്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷവും ഭരണമുന്നണിയിലെ ചില വിഭാഗങ്ങളും ഒരേസമയം ശ്രമിക്കുന്ന സാഹചര്യത്തില്‍, ജാഗ്രതയോടെയും സൂക്ഷ്മതയോടെയും പ്രവര്‍ത്തിക്കാന്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ലീഗ് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം. ഇതിനു പിന്നാലെ ഇന്ന് കോഴിക്കോട്ട് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സമ്പൂര്‍ണ യോഗവും ചേരുന്നുണ്ട്.
ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ സര്‍ക്കാര്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് പാര്‍ട്ടി നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തല്‍: തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിക്കാനും സര്‍ക്കാറിനെതിരെ ജനവികാരം ഇളക്കിവിടാനുമുള്ള ബോധപൂര്‍വമായ ശ്രമം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. മുഖ്യമന്ത്രി പദവിയിലേക്കുള്ള വി.ഡി. സതീശന്റെ വരവിലുണ്ടായ അതൃപ്തി കോണ്‍ഗ്രസിനുള്ളില്‍ തന്നെ ചില വിഭാഗങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. സതീശനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ലീഗിന് നിര്‍ണായക പങ്കുണ്ടായിരുന്നതിനാല്‍, സര്‍ക്കാറിനെ അലോസരപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ലീഗ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സ്വന്തം പോഷക സംഘടനകളില്‍ നിന്നുപോലും ഉയര്‍ന്ന അതൃപ്തി നേതൃത്വം തിരിച്ചറിയുന്നുണ്ട്. സംസാരത്തിലും പ്രവൃത്തിയിലും അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തണമെന്നും, വിവാദങ്ങള്‍ പുകയുന്ന വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് അറിഞ്ഞ് മാത്രം പ്രതികരിക്കണമെന്നും മന്ത്രിമാര്‍ക്ക് തങ്ങള്‍ നിര്‍ദേശം നല്‍കി. സര്‍ക്കാറിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഇനിമുതല്‍ മന്ത്രിമാരും നേതൃത്വവും തമ്മില്‍ കൃത്യമായ കൂടിയാലോചനകള്‍ ഉണ്ടാകും.
ഇന്നത്തെ യോഗത്തില്‍ പി.എം ശ്രീ പദ്ധതി, വഖഫ് ബോര്‍ഡ്, സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനം എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നേതൃത്വം ചര്‍ച്ച ചെയ്യും. പ്രതിപക്ഷം ഏകപക്ഷീയമായി ഗോളടിക്കുന്ന സാഹചര്യം ഒഴിവാക്കാനും, ഉയരുന്ന ആരോപണങ്ങളെ തടയിടാനും പാര്‍ട്ടി സംവിധാനത്തെ സജ്ജമാക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടാകും.
ഭരണനിര്‍വഹണത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംഘടനാരീതിയില്‍ നിന്ന് മാറി, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാനും രാഷ്ട്രീയ പോരാട്ടങ്ങളെ നേരിടാനും ഇനി മുതല്‍ കൂടുതല്‍ സജീവമാകാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം.
Related News