റിയാദ്- രാജ്യത്തെ സൈബര്‍ സുരക്ഷാ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും അന്വേഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങള്‍ക്ക് സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി അംഗീകാരം നല്‍കി. സൈബര്‍ സുരക്ഷാ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കുക, മേല്‍നോട്ടം ശക്തമാക്കുക, ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പുതിയ നിബന്ധനകളുടെ ലക്ഷ്യം. ഇതിനോടൊപ്പം ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന നിയമത്തില്‍, നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന വിസില്‍ബ്ലോവര്‍മാര്‍ക്ക് (വിവരദാതാക്കള്‍ക്ക്) പ്രതിഫലം നല്‍കാനും വ്യവസ്ഥയുണ്ട്.
സൈബര്‍ സെക്യൂരിറ്റി അതോറിറ്റി ഗവര്‍ണര്‍ നിയമിക്കുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വിപുലമായ അധികാരങ്ങളാണ് പുതിയ നിയമം നല്‍കുന്നത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പ്രവര്‍ത്തനങ്ങളിലും പരിശോധന നടത്താനും, നെറ്റ്വര്‍ക്കുകള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്റ്റങ്ങള്‍, ഓപ്പറേഷന്‍ ടെക്‌നോളജികള്‍ എന്നിവയില്‍ പ്രവേശിക്കാനും ഇവര്‍ക്ക് അധികാരമുണ്ടാകും. ഡാറ്റ, രേഖകള്‍, ബാക്കപ്പുകള്‍ എന്നിവ പരിശോധിക്കാനും തെളിവുകള്‍ ശേഖരിക്കാനും ലംഘനങ്ങള്‍ക്ക് ഉപയോഗിച്ചതോ ഉപയോഗിച്ചുവെന്ന് സംശയിക്കുന്നതോ ആയ ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും രേഖകളും കണ്ടുകെട്ടാനും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സാധിക്കും. ഈ നടപടിക്രമങ്ങളെല്ലാം ഔദ്യോഗിക മിനിറ്റ്‌സില്‍ രേഖപ്പെടുത്തണം. ഇന്‍സ്‌പെക്ടര്‍മാര്‍ തങ്ങളുടെ ഔദ്യോഗിക പദവി തെളിയിക്കേണ്ടതുണ്ടെന്നും, വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംശയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ അതോറിറ്റിയെ അറിയിക്കുകയും തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കേസ് കൈമാറുകയും ചെയ്യും.
അടിയന്തരവും അനിവാര്യവുമായ സാഹചര്യങ്ങളില്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവര്‍ണറുടെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ തീരുമാനപ്രകാരം ലംഘനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നെറ്റ്വര്‍ക്കുകള്‍, സിസ്റ്റങ്ങള്‍, ഉപകരണങ്ങള്‍ അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. കൂടാതെ ലിഖിതമോ വാക്കാലുള്ളതോ ആയ പ്രസ്താവനകള്‍ ആവശ്യപ്പെടാനും ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്താനും അന്വേഷണം നടത്താനും തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് പ്രോസിക്യൂഷന്‍ അതോറിറ്റിക്ക് കൈമാറാനും സാധിക്കും. ഈ നിയമത്തിന് കീഴില്‍ വരുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും അതോറിറ്റിയുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും നിര്‍ദ്ദിഷ്ട തീയതികളില്‍ രേഖകളും ഡാറ്റയും നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇവ നശിപ്പിക്കാനോ മാറ്റം വരുത്താനോ ഒളിപ്പിക്കാനോ പാടില്ല.
അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ മറ്റ് ഔദ്യോഗിക മാര്‍ഗ്ഗങ്ങള്‍ വഴിയോ പൊതുജനങ്ങള്‍ക്ക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. റിപ്പോര്‍ട്ട് ചെയ്യുന്നയാളുടെയും ലംഘനം നടത്തിയ ആളുടെയും വിവരങ്ങളും ലംഘനത്തിന്റെ വിവരണവും തെളിവുകളും ഇതില്‍ ഉള്‍പ്പെടുത്തണം. പേര് വെളിപ്പെടുത്താതെയും വിവരങ്ങള്‍ നല്‍കാം, എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് പ്രതിഫലത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ലംഘനം കൃത്യമായി തെളിയിക്കപ്പെടുകയും കേസില്‍ ഈ വിവരങ്ങള്‍ നിര്‍ണ്ണായകമാവുകയും ചെയ്താല്‍ അതോറിറ്റിയുടെ തീരുമാനപ്രകാരം വിവരദാതാവിന് പ്രതിഫലം ലഭിക്കും. അതോറിറ്റിയിലെ ജീവനക്കാരോ അവരുടെ അടുത്ത ബന്ധുക്കളോ ആകരുത് വിവരദാതാക്കള്‍. കൂടാതെ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി കണ്ടെത്തിയ വിവരമാകാനും പാടില്ല. പരമാവധി പ്രതിഫലം 50,000 റിയാല്‍ അല്ലെങ്കില്‍ ഈടാക്കുന്ന സാമ്പത്തിക പിഴയുടെ ഒരു ശതമാനം, ഇതില്‍ ഏതാണോ കുറവ് അതായിരിക്കും നല്‍കുക.
വിവരങ്ങള്‍ നല്‍കുന്നവരുടെ വ്യക്തിവിവരങ്ങളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് അതോറിറ്റി ഉറപ്പുനല്‍കുന്നു. എന്നാല്‍ വ്യാജവും ദോഷകരവുമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്യും. പരിശോധനകളും അന്വേഷണങ്ങളും റിപ്പോര്‍ട്ടിംഗും ഇലക്ട്രോണിക്, സാങ്കേതിക മാര്‍ഗ്ഗങ്ങളിലൂടെ പൂര്‍ത്തിയാക്കാന്‍ അതോറിറ്റിക്ക് അനുമതിയുണ്ട്. അതോറിറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇതിന് വിരുദ്ധമായ മുന്‍കാല വ്യവസ്ഥകളെല്ലാം റദ്ദാക്കപ്പെടും.
Related News