ജിദ്ദ: ഇസ്ലാമിന്റെ ശത്രുക്കൾ എഴുതിവിടുന്ന ആരോപണങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് സുരക്ഷിതമായി നടക്കുന്നവർക്ക് ഇടക്ക് സംഭവിക്കുന്ന ചില 'പെടലുകളാണ്' ഇപ്പോൾ ലണ്ടനിൽ സംഭവിച്ചതെന്നും ഇസ്ലാമിക ആദർശത്തിന്റെ അജയ്യതയാണ് ഇത് വിളിച്ചോതുന്നതെന്നും ഇസ്ലാഹീ പ്രഭാഷകൻ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ 'ലണ്ടൻ സ്പീക്കേഴ്സ് കോർണറും ഇസ്ലാമിന്റെ അജയ്യതയും' എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രപഞ്ച സൃഷ്ടാവ് തന്നെ അവതരിപ്പിച്ച ആദർശമായത്കൊണ്ട് ഏത് കാലഘട്ടത്തിലെയും ആളുകളെയും ശാസ്ത്രീയതയെയും തത്വചിന്തകളെയുമെല്ലാം അതിജീവിക്കാനുള്ള കരുത്ത് ഇസ്ലാമിനുണ്ട്. എന്നാൽ സാമ്പത്തിക ലാഭം പോലുള്ള ഭൗതിക താല്പര്യങ്ങൾക്ക് വേണ്ടി ഈ ആദർശത്തിൽ ജീവിച്ച പലരും പിന്നീട് ഇത് ഉപേക്ഷിക്കുന്നത് കാണുമെന്ന് 1400 വർഷങ്ങൾക്ക് മുൻപ് തന്നെ പ്രവാചകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പല മതങ്ങളിൽ നിന്നും ആളുകൾ പുറത്ത് പോകാറുണ്ടെങ്കിലും ഇസ്ലാമിൽ നിന്ന് പോയവർ മാത്രം അവരുടെ പേരിന്റെ കൂടെ 'എക്സ് മുസ്ലിം' എന്ന വാലുകൾ ചേർക്കുന്നത് ഇത്തരം സാമ്പത്തിക താല്പര്യങ്ങൾ മുൻ നിർത്തിയാണ്. സ്വയം 'എത്തിസ്റ്റുകൾ' എന്ന് വിശേഷിപ്പിക്കുന്ന ഇവർ മറ്റു പ്രത്യയശാസ്ത്രങ്ങളെ വിമർശിക്കാതെ ഇസ്ലാമിനെ മാത്രമാണ് വിമർശിക്കാറുള്ളത്.
ഇങ്ങനെ തുടർച്ചയായി ഇസ്ലാമിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരാൾ തെളിവോടെ പിടിക്കപ്പെട്ടതാണ് നാം ഇപ്പോൾ കണ്ടത്. ഒരാൾക്ക് വിവാഹബന്ധം നിഷിദ്ധമാക്കി ഖുർആൻ എണ്ണിയ കൂട്ടത്തിൽ ആദ്യം തന്നെ പറഞ്ഞത് സ്വന്തം മാതാക്കളെയും പെൺമക്കളെയുമാണ്. എന്നാൽ സ്വന്തം പെൺമക്കളെ കല്യാണം കഴിക്കാൻ ഖുർആനിൽ ആയത്തുണ്ടെന്ന് കള്ളം തട്ടിവിട്ടവർ ആ ആയത്ത് കാണിക്കാൻ പറഞ്ഞപ്പോൾ ഉത്തരം മുട്ടിപ്പോകുന്നത് നാം കണ്ടു. ഇമാം ഷാഫിയുടെ ഒരു കിതാബിലെ ചെറിയൊരു ചർച്ച എടുത്തിട്ടുകൊണ്ട് ഇപ്പോൾ അതിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് അദേഹത്തിന്റെ അനുയായികൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇസ്ലാമിക ലോകത്തെ പൗരാണികരും ആധുനികരുമായ സകല പണ്ഡിതൻമാരും അഭിപ്രായപ്പെട്ടത് അത് ഹറാമാണെന്നും ഒരു ചർച്ചക്ക് പോലും കൊണ്ടുവരാൻ പറ്റാത്തതാണ് എന്നുമാണ്.
സ്വന്തം പുത്രിമാരെ കല്യാണം കഴിക്കാൻ ഖുർആനിൽ ആയത്തുണ്ടെന്ന് വ്യാജ ആരോപണം ഉന്നയിച്ച ഈ കൂട്ടർക്ക് ഒരാൾ അയാളുടെ മാതാവിന്റെയോ പിതാവിന്റെയോ കൂടെ കിടക്ക പങ്കിടാതിരിക്കാൻ എന്താണ് ന്യായമെന്ന തിരിച്ചുള്ള ചോദ്യത്തിന് ഇന്നും വ്യക്തമായ മറുപടി തരാൻ കഴിഞ്ഞിട്ടില്ല. ധാർമികത പരിഗണിക്കാതെ ശാസ്ത്രം മാത്രം ഉപയോഗിച്ച് മനുഷ്യജീവിതത്തെ വിലയിരുത്തുന്ന ഇവർക്ക് ഒരിക്കലും ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാട് പറയാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.
ലോകത്ത് എല്ലായിടത്തും ഇസ്ലാം എത്തുമെന്നും അത് ചിലരുടെ പ്രതാപം കൊണ്ടോ, ചിലരുടെ നിന്ദ്യതകൊണ്ടോ ആകാമെന്ന പ്രവാചക വചനം നാം ഓർക്കണമെന്നും ഇപ്പോൾ ലണ്ടനിൽ ചിലർക്ക് സംഭവിച്ച നിന്ദ്യതയൊക്കെ പ്രബോധനത്തിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഈമ് മോങ്ങത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഷാഫി ആലപ്പുഴ സ്വാഗതം ആശംസിക്കുകയും ഗഫൂർ ചുണ്ടാക്കാടൻ നന്ദിയറിയിക്കുകയും ചെയ്തു.
Related News