സമസ്തയുടെ ജനറൽ സെക്രട്ടറിയും ജാമിയ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പലുമായ ശൈഖുൽ ജാമിഅ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തിൽ ജിദ്ദ KMCC സെൻട്രൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
കേരളീയ മുസ്ലിം സമാജത്തെ അന്താരാഷ്ട്ര ഇസ്ലാമിക സമൂഹവുമായി ബന്ധിപ്പിച്ച കണ്ണിയാണ് ഉസ്താദിന്റെ വിയോഗത്തോടെ അറ്റുപോയതെന്ന് ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്രയും ജനറൽ സെക്രട്ടറി വി.പി. മുസ്തഫയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മക്കയിലും ജിദ്ദയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന അന്താരാഷ്ട്ര ഇസ്ലാമിക ഉച്ചകോടികളിലും സമ്മേളനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഉസ്താദ്, ആഗോള മുസ്ലിം സമൂഹത്തിന്റെ പ്രശ്നങ്ങൾ അടുത്തറിഞ്ഞ വ്യക്തിത്വമാണ്.
ഇന്ത്യൻ മുസ്ലിങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്ന അദ്ദേഹം, ഉമ്മത്തിന്റെ ഐക്യത്തിന്റെ വക്താവായി നിലകൊള്ളുകയും മുസ്ലിം പേഴ്സണൽ ലോ ബോർഡ് അടക്കമുള്ള വേദികളിൽ അതിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക ആദർശം കൈമോശം വരാതെ തന്നെ മറ്റു സമുദായങ്ങളുമായി സഹവർത്തിത്വത്തിലും സാഹോദര്യത്തിലും ജീവിക്കാനും, അതോടൊപ്പം മറ്റു സമൂഹങ്ങളിൽ ശത്രുതയുണ്ടാക്കാതെ തന്നെ പ്രബോധന പ്രവർത്തനങ്ങൾ നടത്താനുമുള്ള മഹനീയ മാതൃകകൾ സൃഷ്ടിച്ചാണ് ഈ മഹാപണ്ഡിതൻ വിടവാങ്ങിയത്. KMCC-യുമായി അടുത്ത ബന്ധം പുലർത്തുകയും പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികളോട് അദ്ദേഹം ഇടപെടാറുണ്ടായിരുന്നതായും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Related News