വാഷിംഗ്ടണ്‍/ടെഹ്റാന്‍: മിഡില്‍ ഈസ്റ്റിലെ യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ സൈനിക സമ്മര്‍ദ്ദവും നയതന്ത്ര നീക്കങ്ങളും ഒരുമിച്ച് തുടരുന്നതിനിടയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കുമേല്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വ്യോമാക്രമണം നടത്തി. ഒപ്പം നാവിക ഉപരോധം കടുപ്പിച്ച അമേരിക്ക 12 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിടുകയും ചെയ്തു. അമേരിക്കയ്ക്ക് ഏതെങ്കിലും വിധത്തില്‍ സഹായം നല്‍കുന്ന രാജ്യങ്ങളെ വെറുതെവിടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇറാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷത്തില്‍ തകര്‍ന്ന കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും മരവിപ്പിച്ച ഇറാനിയന്‍ ആസ്തികളില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആണവ മോഹങ്ങള്‍ ഉപേക്ഷിക്കുന്നതുവരെ ഇറാന്‍ 'കൂടുതല്‍ വേദന അനുഭവിക്കേണ്ടതുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നയതന്ത്ര ശ്രമങ്ങളെ വാഷിംഗ്ടണ്‍ അട്ടിമറിക്കുകയാണെന്ന് തെഹ്റാന്‍ ആരോപിച്ചു. അതേസമയം, സമീപകാല നയതന്ത്ര പുരോഗതിയുടെ പശ്ചാത്തലത്തില്‍ ജര്‍മ്മനി തങ്ങളുടെ രണ്ട് നാവിക കപ്പലുകളെ ചെങ്കടലില്‍ നിന്ന് പിന്‍വലിച്ചത് ആശ്വാസകരമായി.
ഗിലാന്‍ പ്രവിശ്യയിലെ റിവല്യൂഷണറി ഗാര്‍ഡ്‌സിന്റെ (ഐ.ആര്‍.ജി.സി) സൈനിക കേന്ദ്രത്തിന് നേരെ യു.എസ് ആക്രമണം ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA റിപ്പോര്‍ട്ട് ചെയ്തു. സിബകെനാറിലെ ഐ.ആര്‍.ജി.സി നാവിക സേനാ ആസ്ഥാനമാണ് ആക്രമിക്കപ്പെട്ടത്. ഇറാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്ഥാനിലെ അഹ്വാസ് നഗരത്തിന് സമീപമുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന നിലയുറപ്പിച്ചിരിക്കുന്ന ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബില്‍ വിമാനത്താവളത്തിന് സമീപം ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടു. വിമാനത്താവളത്തിന് മുകളില്‍ ഡ്രോണുകള്‍ വട്ടമിട്ടുപറക്കുന്നതും പുക ഉയരുന്നതും കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ബഹ്റൈനിലെ ഇസാ വ്യോമതാവളത്തിലും ജോര്‍ദാനിലെ അല്‍-അസ്‌റഖ് താവളത്തിലും 'ആരാഷ്' കാമികാസെ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ബഹ്റൈനില്‍ സ്‌ഫോടനശബ്ദവും മുന്നറിയിപ്പ് സൈറണുകളും മുഴങ്ങി.
Related News