റിയാദ്/സന: ചെങ്കടലില്‍ സൗദി ബന്ധമുള്ള കപ്പലുകള്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയായി യെമനിലെ പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഹുദൈദയിലെ ഹൂതി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തി. തീവ്രവാദികളായ ഹൂതി മിനിഷ്യകളുടെ ഹുദൈദ ഗവര്‍ണറേറ്റിലെ നിയമപരമായ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ ആനുപാതികമായ സൈനിക തിരിച്ചടി നല്‍കിയതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍കി അല്‍-മാലകി എക്‌സ് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി. ഈ ഓപ്പറേഷന്‍ അവസാനിച്ചതായും അദ്ദേഹം അറിയിച്ചു.
തങ്ങളുടെ സമുദ്ര ഉപരോധം പാലിക്കാത്ത സൗദി കപ്പലുകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ഭീഷണിപ്പെടുത്തുകയും, ഈ ആഴ്ച രണ്ട് സൗദി കപ്പലുകള്‍ ആക്രമിച്ചതായി അവകാശപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഈ വ്യോമാക്രമണങ്ങള്‍ ഉണ്ടായത്. ആക്രമണങ്ങളിലൊന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഹുദൈദയിലെ നാവിക താവളവും കമാറന്‍ സൈനിക ക്യാമ്പുമാണ് ആക്രമിക്കപ്പെട്ട ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് യെമനിലെ ഒരു സുരക്ഷാ വൃത്തം എഎഫ്പിയോട് പറഞ്ഞു.
ആക്രമണങ്ങള്‍ 'പ്രത്യാക്രമണങ്ങളുടെ പുതിയ ഘട്ടത്തിന്റെ' തുടക്കമാണെന്ന് യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തുറമുഖത്തിന് സമീപം ഉള്‍പ്പെടെ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുദൈദ നഗരത്തിലെ ഒരു തൊഴിലാളിക്കും കമാറന്‍ ദ്വീപിലെ ഒരു സ്ത്രീക്കും പരിക്കേറ്റതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍-മസിറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹുദൈദ തുറമുഖം ലക്ഷ്യമിട്ടിട്ടില്ലെന്നും ഹുദൈദ, റസ് ഇസ്സ, സാലിഫ് തുടങ്ങിയ എല്ലാ യെമന്‍ തുറമുഖങ്ങളും സമുദ്ര ഗതാഗതത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും വാണിജ്യ കപ്പലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അല്‍-മാലകി വ്യക്തമാക്കി. വ്യോമഗതാഗതം തുടരുന്നതിനായി ഒരു വിമാനത്താവളവും ലക്ഷ്യമിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ഹൂതികള്‍ അനുവദിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
തങ്ങളുടെ കപ്പലുകളും സൗദി അറേബ്യയുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ആവശ്യമായ നടപടികള്‍ സഖ്യസേന തുടരുമെന്നും, ഹൂതികള്‍ ഇത്തരം ശത്രുതാപരമായ നടപടികള്‍ തുടരുകയാണെങ്കില്‍ കര്‍ശനമായി പ്രതികരിക്കുമെന്നും സൗദി സഖ്യസേന അറിയിച്ചു. കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി സഖ്യസേനയും ഹൂതികളും തമ്മില്‍ നടക്കുന്ന ആദ്യത്തെ സായുധ ഏറ്റുമുട്ടലാണിത്. ഇത് 2022 മുതല്‍ നിലനിന്നിരുന്നതും എന്നാല്‍ ഔദ്യോഗികമായി കാലാവധി കഴിഞ്ഞതുമായ ദുര്‍ബലമായ വെടിനിര്‍ത്തലിന് ഭീഷണിയായിരിക്കുകയാണ്.
ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന 'NCC MASA' എന്ന സൗദി ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ആക്രമണമുണ്ടായതായും, ഇതില്‍ കപ്പലിന്റെ അടിഭാഗത്ത് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും വെള്ളിയാഴ്ച സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ യാത്ര തുടര്‍ന്നിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങള്‍ ലോകത്തിലെ മുന്‍നിര എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയ്ക്ക് ചെങ്കടല്‍ പാതയുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കെപ്ലര്‍ ഡാറ്റ പ്രകാരം, ഏപ്രില്‍, മെയ് മാസങ്ങളില്‍ സൗദി അറേബ്യയുടെ മുഴുവന്‍ ക്രൂഡോയില്‍ കയറ്റുമതിയും ചെങ്കടല്‍ തുറമുഖമായ യാമ്പു വഴി ആയിരുന്നു. ജൂണില്‍ 92 ശതമാനവും ജൂലൈയില്‍ ഇതുവരെ 78 ശതമാനവും ക്രൂഡോയില്‍ കയറ്റുമതി നടന്നത് ഈ തുറമുഖം വഴിയാണ്.
നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ യെമന്‍ സംഘര്‍ഷം 2014 മുതല്‍ തുടരുകയാണ്. യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരുമായി ഹൂതികള്‍ നടത്തുന്ന ഈ യുദ്ധം വലിയ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. യെമനിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അന്ത്യം വരുത്താന്‍ സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനും സംഘര്‍ഷ ലഘൂകരണത്തിനുമുള്ള എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണയ്ക്കുന്നുണ്ടെന്ന് സൗദിയുടെ യെമന്‍ അംബാസഡര്‍ മുഹമ്മദ് അല്‍-ജാബിര്‍ പറഞ്ഞു. എന്നാല്‍ 'വിദേശ അജണ്ടകള്‍ നടപ്പിലാക്കുന്നതിനായി' ഹൂതി മിനിഷ്യകള്‍ സംഘര്‍ഷത്തിന്റെയും അക്രമത്തിന്റെയും പാതയാണ് തുടരുന്നതെന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റുകളില്‍ വ്യക്തമാപ്പിച്ചു. യെമന്റെ സുരക്ഷയും സ്ഥിരതയും തകര്‍ത്ത്, ബാഹ്യശക്തികളുടെ താല്പര്യങ്ങള്‍ക്കായി ഹൂതികള്‍ യെമനെ ഒരു വിലപേശല്‍ ഉപാധിയാക്കി മാറ്റിയിരിക്കുകയാണെന്ന് അല്‍-ജാബിര്‍ കുറ്റപ്പെടുത്തി.
യെമന്‍ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹുദൈദ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ പ്രവേശിക്കുന്നതിനെ സൗദി അറേബ്യ പിന്തുണയ്ക്കുമ്പോഴും, അന്താരാഷ്ട്ര നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ ചെങ്കടലിലെ സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News