കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ പ്രതിക്കൂട്ടിലാക്കുന്ന സി.എം.ആര്‍.എല്‍-എക്സാലോജിക് കേസില്‍ സാമ്പത്തിക ക്രമക്കേടുകളുടെ വ്യാപ്തി വീണ്ടും വര്‍ദ്ധിക്കുന്നു. എക്സാലോജിക് സൊല്യൂഷന്‍സിന് പുറമെ 'ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍' എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി വീണയുടേതായി ഉണ്ടെന്ന സംശയത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
കഴിഞ്ഞ മേയ് 27-ന് വീണയുടെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡിലാണ് ലേക്കര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് ലേക്കര്‍ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 15,57,414 രൂപ ഇ.ഡി മരവിപ്പിച്ചു. ഇതോടൊപ്പം വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലെ 1,37,088 രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 27,585 രൂപയും മരവിപ്പിച്ചിട്ടുണ്ട്.
മെഡിക്കല്‍ ഉപകരണ വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നാണ് ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍ എന്ന കമ്പനിയെക്കുറിച്ച് ലഭിക്കുന്ന പ്രാഥമിക വിവരം. നിലവിലെ അന്വേഷണ പരിധിയിലേക്ക് ഈ കമ്പനിയെക്കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ നീക്കം.
'ഒരു സേവനവും നല്‍കാതെയാണ് സി.എം.ആര്‍.എല്‍ പണം നല്‍കിയതെന്നും, പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പം മാത്രമാണ് തുക കൈമാറാന്‍ കാരണമെന്നും എം.ഡി ശശിധരന്‍ കര്‍ത്ത ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്.'
ഇല്ലാത്ത സേവനങ്ങളുടെ പേരില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഏകദേശം 2.78 കോടി രൂപയാണ് എക്സാലോജിക്കിലേക്ക് എത്തിയതെന്ന് ഇ.ഡി കണ്ടെത്തി. യാതൊരുവിധ സേവനങ്ങളും നല്‍കിയിരുന്നില്ലെന്ന കാര്യം വീണതന്നെ മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമ്മതിച്ചതായി ഇ.ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലേക്കര്‍ ഇന്ത്യയുടെ പിന്നാമ്പുറ ഇടപാടുകള്‍ പുറത്തുവരുന്നതോടെ കേസില്‍ സാമ്പത്തിക കുരുക്കുകള്‍ ഇനിയും മുറുകാനാണ് സാധ്യത.
Related News