ടെഹ്റാന്‍: അമേരിക്ക കഴിഞ്ഞ രണ്ട് ദിവസമായി തങ്ങള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍, യു.എസ് സഖ്യകക്ഷികള്‍ക്ക് നേരെ നടത്തിവന്ന പ്രത്യാക്രമണങ്ങളും നിര്‍ത്തിവെച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ ഏകദേശം അഞ്ച് മാസത്തോളമായി തുടരുന്ന യുദ്ധത്തിന് താല്‍ക്കാലിക വിരാമം കുറിച്ചതായും, പ്രതിരോധ ആയുധങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നിര്‍ണ്ണായക പ്രഖ്യാപനം.
'കഴിഞ്ഞ രണ്ട് രാത്രികള്‍ക്ക് മുമ്പ് വരെ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കന്‍ പക്ഷത്തുനിന്ന് ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല,' ആര്‍മി വക്താവ് മുഹമ്മദ് അക്രാമിനിയ വ്യക്തമാക്കി. 'ഞങ്ങളുടെ നന്ത്രം അടിസ്ഥാനപരമായി പ്രത്യാക്രമണ സ്വഭാവത്തിലുള്ളതായതിനാല്‍, ഞങ്ങളും പ്രത്യാക്രമണ നടപടികള്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേട്രിയറ്റ് ഇന്റര്‍സെപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ആയുധങ്ങളുടെ ശേഖരം കുറഞ്ഞതാണ് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒമാനുമായി ഇറാന്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. നവംബറില്‍ യു.എസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നീണ്ടുപോകുന്ന യുദ്ധം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയെയും സാരമായി ബാധിക്കുന്നുണ്ട്.
അതേസമയം, യു.എസ് വീണ്ടും ആക്രമണം ആരംഭിച്ചാല്‍ യുദ്ധം കൂടുതല്‍ വ്യാപകമാകുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ സംഭവവികാസങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഒമാനി പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി തെഹ്റാനിലെത്തിയതിനെത്തുടര്‍ന്നാണ് ട്രംപ് കരസേനയുടെ പുതിയ ആക്രമണ പദ്ധതികള്‍ക്ക് അനുമതി നല്‍കാതെ ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കിയത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ഒമാന്റെ മാധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഘായി അറിയിച്ചു.
Related News