വാഷിങ്ടണ്‍: ഇറാനുമായുള്ള കരാറിന്റെ രൂപരേഖ തയ്യാറായ സാഹചര്യത്തില്‍, രാജ്യത്തിനുമേല്‍ നടത്താനിരുന്ന സൈനികാക്രമണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ആക്രമണമാണ് ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മാറ്റിവെച്ചത്. കരാര്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന വ്യവസ്ഥയിലാണ് ഈ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വലിയ സൈനിക ശക്തിയോടെ ഇറാനെ നേരിടാന്‍ അമേരിക്ക സജ്ജമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, കരാറിന്റെ അടിസ്ഥാന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ആക്രമണം ഒഴിവാക്കാന്‍ ഇറാനും മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഹോര്‍മുസ് കടലിടുക്ക് ഉടനടി പൂര്‍ണ്ണമായി തുറന്നുകൊടുക്കുകയെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇറാന്റെ ആണവ ഭീഷണി പൂര്‍ണ്ണമായി അവസാനിപ്പിക്കുകയെന്നതും കരാറിലുണ്ട്. ലോകത്തിന്റെ ഭാവി സുരക്ഷയും ഇറാനുമായുള്ള സമാധാനവും മുന്‍നിര്‍ത്തിയാണ് ആക്രമണം റദ്ദാക്കാന്‍ തയ്യാറായതെന്നും ഇസ്രായേലും ഈ തീരുമാനത്തില്‍ പങ്കാളിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും യാത്രാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇറാന്റെ കടുത്ത മുന്നറിയിപ്പ്:
അതേസമയം, യു.എസോ ഇസ്രായേലോ വീണ്ടും ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തവും കൃത്യവുമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. തുര്‍ക്കി, പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതിനിടയില്‍ ഇറാഖിലെ സുലൈമാനിയ നഗരത്തില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തവും മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പെഷ്‌മെര്‍ഗ സേനാ ആസ്ഥാനത്തിന് സമീപം വീണാണ് തീപിടിത്തമുണ്ടായത്.
Related News