വാഷിംഗ്ടണ്‍: ആറുമാസമായി തുടരുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിനായി പുതിയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെ സൈനികാക്രമണം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയ ശേഷമാണ് ഈ പ്രസ്താവന. ആഗോള ഊര്‍ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചും, ഒടുവില്‍ ഇറാന്റെ ആണവ നിരായുധീകരണത്തെക്കുറിച്ചും ചര്‍ച്ചകളില്‍ മുഖ്യമായി പരിഗണിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
അതേസമയം, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പുതിയൊരു പാത കണ്ടെത്തുന്നത് സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്താന്‍ ശ്രമിച്ചുവരികയാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഈ ജലപാതയ്ക്ക് സമീപം ഞായറാഴ്ച ഒരു എണ്ണക്കപ്പലിന് സമീപം സ്‌ഫോടനം നടന്നത് ഈ മേഖലയിലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിന്റെ ആഴം വ്യക്തമാക്കുന്നു. ട്രംപ് പുതിയ ചര്‍ച്ചകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണിയില്‍ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ എണ്ണവില ഇടിഞ്ഞു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എണ്ണവില ബാരലിന് 4.7 ശതനം കുറഞ്ഞ് 80.72 ഡോളറിലെത്തി.
ഫെബ്രുവരി 28-നാണ് യു.എസും ഇസ്രായേലും ഇറാനെതിരെ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിക്കുകയായിരുന്നു. മാസങ്ങളോളം ഇടയ്ക്കിടെ നടന്ന നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം മേഖലയില്‍ താരതമ്യേന ശാന്തത കൈവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം വീണ്ടും വ്യോമാക്രമണങ്ങള്‍ പുനരാരംഭിച്ചതോടെ പോരാട്ടം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതി പരന്നിരുന്നു. ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഊര്‍ജ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളില്‍ വീണ്ടും ആക്രമണം നടത്താന്‍ അദ്ദേഹം ആലോചിച്ചിരുന്നതായും മിഡില്‍ ഈസ്റ്റിലെ യു.എസ് എംബസികള്‍ ജാഗ്രതാ നിര്‍ദ്ദേശത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു കരാറിനുള്ള സാധ്യതകള്‍ തെളിഞ്ഞുവന്നതായി ചൂണ്ടിക്കാട്ടി ശനിയാഴ്ച ട്രംപ് ആ ഭീഷണിയില്‍ നിന്ന് പിന്മാറി.
'ഞങ്ങള്‍ ഇപ്പോള്‍ അവരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. നാളെ ഉച്ചയ്ക്ക് ശേഷം അത് ആരംഭിക്കും,' എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ച് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. എന്നാല്‍ ചര്‍ച്ച നടക്കുന്ന സ്ഥലമോ അതില്‍ പങ്കെടുക്കുന്നവരോ ആരെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമായി മാറിയേക്കാമായിരുന്ന സൈനിക നടപടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തന്നോട് ഇറാനും യു.എസ് സഖ്യകക്ഷികളായ സൗദി അറേബ്യ, യു.എ.ഇ്, ഖത്തര്‍ എന്നീ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ട്രംപിനോട് ആക്രമണം നടത്തരുതെന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇറാന്‍ ഈ ജലപാതയുടെ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇറാന്റെ ആണവപദ്ധതി തടയുന്നതിനാണ് യുദ്ധം ആവശ്യമെന്നാണ് യു.എസ് പ്രസിഡന്റ് യുദ്ധത്തിന്റെ തുടക്കത്തില്‍ വ്യക്തമാക്കിയത്. ഇറാന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി തികച്ചും സമാധാനപരമാണെന്നാണ് ഇറാന്റെ വാദം.
യൂഎന്‍-ഇറാന്‍ ധാരണയായ ജൂണിലെ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് പുനരുജ്ജീവിപ്പിക്കാന്‍ മധ്യസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്ന് ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ വക്താവ് ഹസ്സന്‍ ഘഷാഖവി പറഞ്ഞു. ആ സമഗ്രമായ കരാറിലേക്കുള്ള ഒരു ചവിട്ടുപടിയായാണ് ആ ധാരണ ഉദ്ദേശിക്കപ്പെട്ടിരുന്നത്. അതില്‍ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഉള്‍പ്പെട്ടിരുന്നു. 'പ്രധാന പ്രശ്‌നവും, നിലവിലെ വിഷയത്തിന്റെ താക്കോലും ഹോര്‍മുസ് കടലിടുക്കാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ അഭിപ്രായ കൈമാറ്റങ്ങള്‍ നടക്കുന്നുണ്ട്,' ഘഷാഖവി പറഞ്ഞു.
യുദ്ധത്തിന് മുമ്പ് ഹോര്‍മുസ് കടലിടുക്കിലൂടെ എല്ലാ കപ്പലുകള്‍ക്കും യാതൊരു തടസ്സവുമില്ലാതെ സഞ്ചരിക്കാമായിരുന്നു. എന്നാല്‍ യുദ്ധകാലത്ത് ഇറാന്‍ ഈ കടലിടുക്ക് അടച്ചുപൂട്ടുകയും നിലവില്‍ സ്വന്തം നിയന്ത്രണത്തിലാക്കി ടോള്‍ ഈടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. യു.എസ് ഈ നിലപാട് അംഗീകരിക്കുന്നില്ല. ഇറാന്‍ കപ്പലുകളെ സ്വന്തം തീരത്തോട് ചേര്‍ന്നുപോകുന്ന ഒരു പ്രത്യേക പാതയിലൂടെ മാത്രം സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കുകയും മറ്റുവഴികള്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ കഴിഞ്ഞ മാസം വീണ്ടും സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഉണ്ടായി.
ഇതിനു പകരമായി, കടലിടുക്കിന്റെ മറുകരയിലുള്ള ഒമാനുമായി പുതിയൊരു പാതയെക്കുറിച്ച് ധാരണയിലെത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഞായറാഴ്ച ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഘായി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. 'രണ്ട് കക്ഷികളുടെയും പരമാധികാര അവകാശങ്ങളെ മാനിക്കുന്നതും ഞങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതുമായ ഒരു പുതിയ പാതയെക്കുറിച്ച് ഞങ്ങള്‍ ധാരണയിലെത്താന്‍ പോവുകയാണ്,' അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അത്തരമൊരു കരാര്‍ കടലിടുക്ക് പൊതുവായി തുറന്നുകൊടുക്കുന്നതിനെ അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞതായി മാരിടൈം ട്രാക്കിംഗ് സ്ഥാപനമായ കെപ്ലര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
Related News