തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക എടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സ്വകാര്യ യാത്ര നടത്തിയിട്ടില്ലെന്നും ഔദ്യോഗിക ആവശ്യത്തിനായാണ് പോയതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ വ്യക്തമാക്കി. കൊച്ചിയിലെത്തിയ നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. തമിഴ്‌നാട് സര്‍ക്കാരും ഈ നിക്ഷേപത്തിനായി ശ്രമിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് രാത്രി ഡല്‍ഹിക്ക് മടങ്ങേണ്ടിയിരുന്നതിനാലും, സമയം വളരെ കുറവായിരുന്നതിനാലും ആണ് അടിയന്തരമായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്യേണ്ടി വന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന് സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക എടുത്ത ഈ ഹെലികോപ്റ്ററില്‍ 25 മണിക്കൂര്‍ സൗജന്യമായി യാത്ര ചെയ്യാം. ഈ സര്‍ക്കാര്‍ ഇതുവരെ ഉപയോഗിച്ചത് മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തിന് പോകാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയും ദുരന്തനിവാരണ ഫണ്ടില്‍നിന്ന് പണം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നിക്ഷേപകരുടെ പേര് വെളിപ്പെടുത്താത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പദ്ധതി അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അന്തിമ തീരുമാനം ആകുമ്പോള്‍ വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് എത്തിയത് മഴക്കെടുതിക്കിടെ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സുഹൃത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതിനെയാണ് ഹീനമായ അപവാദപ്രചാരണമാക്കി മാറ്റിയത്. 'വെളുപ്പിന് അഞ്ചുമണി മുതല്‍ ജില്ലാ കളക്ടര്‍മാര്‍, എംഎല്‍എമാര്‍, മന്ത്രിമാര്‍ എന്നിവരുമായി സംസാരിച്ച് എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നു. ഞാന്‍ സ്ഥലത്ത് എത്തേണ്ടതില്ലെന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഭക്ഷണം കഴിക്കാന്‍ പോയത് തെറ്റാണോ?' - മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവ് രാഷ്ട്രീയപ്രേരിതമായാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, മഴക്കെടുതി നേരിടുന്നതില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News