വാഷിംഗ്ടണ്‍/ടെഹ്റാന്‍: യുഎസുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നുമില്ലെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഒരു 'കരാറോ അല്ലെങ്കില്‍ സമ്പൂര്‍ണ്ണ കീഴടങ്ങലോ' ഉണ്ടാകുന്നത് വരെ യുഎസ് സൈനിക ഉപരോധം കര്‍ശനമായി തുടരുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു.
തങ്ങള്‍ ചര്‍ച്ചകളിലല്ലെന്ന് ഇറാന്‍ പരസ്യമായി പറയുന്നത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി ഇറാന്‍ സ്വയം സൃഷ്ടിച്ച പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, ഇറാന്‍ അത് സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസുമായി നിലവില്‍ ചര്‍ച്ചകളൊന്നുമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഘായി സ്ഥിരീകരിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള താല്‍ക്കാലിക സുരക്ഷിത പാതയെക്കുറിച്ച് ഒമാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് സഖ്യകക്ഷികളായ ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇറാനുമേല്‍ നടത്താനിരുന്ന വന്‍ ആക്രമണങ്ങളില്‍ നിന്ന് തല്‍ക്കാലം പിന്മാറുകയാണെന്ന് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പുതിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാധ്യതയേറിയതോടെ തിങ്കളാഴ്ച ഏഷ്യന്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എണ്ണവില 4.7 ശതമാനം കുറഞ്ഞ് ബാരലിന് 80.72 ഡോളറിലെത്തി.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവും ഇറാന്റെ വിവാദമായ ആണവപദ്ധതിയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങള്‍. കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ മിന്നലാക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. ഇടയ്ക്കിടെയുണ്ടാകുന്ന നയതന്ത്ര ചുവടുകള്‍ ആശ്വാസകരമായെങ്കിലും, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പുതിയ സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷിത പാതകളും സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, വരും ദിവസങ്ങളില്‍ മേഖലയിലെ സാഹചര്യം എന്താകുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Related News