ന്യൂഡല്‍ഹി/ദുബായ്: ചെങ്കടലില്‍ ചൊവ്വാഴ്ചയുണ്ടായ മിസൈല്‍/റോക്കറ്റ് ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ വാണിജ്യ കപ്പല്‍ തകര്‍ന്നു മുങ്ങി. സൗദി അറേബ്യയില്‍ നിന്ന് എണ്ണയുമായി വരികയായിരുന്ന 'എം.എസ്.വി ഫൈസ് നൂരെ ഒലിയ' എന്ന മെക്കാനൈസ്ഡ് പായ്ക്കപ്പലാണ് ബാബ് അല്‍-മന്ദബ് കടലിടുക്കിന് സമീപം ആക്രമണത്തിനിരയായത്. ഹുദൈദ തുറമുഖ നഗരത്തിന് 13 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് യെമന്റെ സ്യൂസൈഡ് ബോട്ട് ഉപയോഗിച്ചാണ് കപ്പല്‍ തകര്‍ത്തത്.
കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യന്‍ പൗരന്മാരും ഒരു യെമനി പൗരനുമടക്കം ആകെ 14 നാവികരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി മോഖ തുറമുഖത്ത് എത്തിച്ചു.
സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളും വിദേശകാര്യ മന്ത്രാലയവും കനത്ത പ്രതിഷേധം രേഖപ്പെടുത്തി. 'പ്രതിരോധമില്ലാത്ത ഈ കപ്പലിന് നേരെ ഉണ്ടായ പ്രകോപനരഹിതമായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന,' മന്ത്രി സോനോവാള്‍ 'എക്‌സ്' പോസ്റ്റില്‍ വ്യക്തമാക്കി.
ഈ മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജൈസ്വാളും പ്രതികരിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റിയാദിലെ ഇന്ത്യന്‍ എംബസി യെമന്‍ അധികാരികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ആക്രമണത്തിന് പിന്നില്‍ ഹൂതികള്‍
ഇറാന്‍ പിന്തുണയുള്ള ഹൂതി മിലീഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ അറിയിച്ചു. കഴിഞ്ഞ മാസം സൗദി അറേബ്യയ്ക്കെതിരെ ഹൂതികള്‍ ചെങ്കടലില്‍ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതുമുതല്‍ എണ്ണ ടാങ്കറുകള്‍ക്കും സമുദ്ര ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കും നേരെ നിരന്തരമായ ആക്രമണങ്ങളാണ് നടക്കുന്നത്.
മിഡില്‍ ഈസ്റ്റ് യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ചെങ്കടല്‍ പാതകളുടെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹോര്‍മുസ് ഒഴിവാക്കി സൗദിയിലെ യാമ്പു ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ വഴിയുള്ള ആഗോള കയറ്റുമതിയെയാണ് ഈ ആക്രമണങ്ങള്‍ ഇപ്പോള്‍ പ്രതികൂലമായി ബാധിക്കുന്നത്.
'ഈ മേഖലയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായി ജലപാതകളിലൂടെയുള്ള സ്വതന്ത്രമായ നാവിഗേഷനും വാണിജ്യവും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം,' വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Related News